‘മരയ്ക്കാർ കണ്ടു വിളിച്ചു, സിനിമയെ സ്നേഹിച്ചിരുന്നു’; കോടിയേരി ഓർമയിൽ പ്രിയന്‍

കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ചിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. ജീവിത പ്രതിസന്ധിയിലെല്ലാം സഹോദരനെപ്പോലെ കൂടെനിന്ന വ്യക്തിയാണ് കോടിയേരിയെന്നും സിനിമകളെ പറ്റി സംസാരിച്ചിരുന്നതായും പ്രിയദർശൻ പറയുന്നു. 

പ്രിയദർശന്റെ കുറിപ്പ്: ഒരു ദിവസം രാത്രി വൈകി കോടിയേരി സഖാവ് എന്നെ വിളിച്ചു. സാധാരണ അങ്ങനെ വിളിക്കാറില്ല. മരയ്ക്കാർ എന്ന സിനിമ കണ്ടു വിളിച്ചതാണ്. രോഗത്തിന്റെ വഴിയിലൂടെ സഖാവു നടക്കുന്ന കാലത്താണത്. സിനിമയേക്കുറിച്ചു പലതും സംസാരിച്ചു. സിനിമയെ അദ്ദേഹം അത്രയേറെ സ്നേഹിച്ചിരുന്നു.എന്റെ എല്ലാ സിനിമയും കാണുകയും ഓർക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം യാത്രയിലെല്ലാം ഞാൻ പോയി കാണുകയും ചെയ്തിരുന്നു. തിരക്കെല്ലാം ഒഴിഞ്ഞാണ് എന്നെ സംസാരിക്കാൻ വിളിച്ചിരുന്നത്. സിനിമയും കുടുംബകാര്യവും മാത്രമാണു സംസാരിച്ചിരുന്നത്. സിനിമയിലെ സീനുകളെല്ലാം അദ്ദേഹം ഓർത്തോർത്തു ചിരിച്ചു. എന്റെ സിനിമയിലെ മാത്രമല്ല കണ്ട സിനിമയിലെ സീനുകളെല്ലാം ഓർത്തിരിക്കുമായിരുന്നു. എന്റെ ജീവിത പ്രതിസന്ധിയിലെല്ലാം അദ്ദേഹം സഹോദരനെപ്പോലെ കൂടെനിന്നു. എനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ പലതും വന്നപ്പോഴും അദ്ദേഹം കൂടെ നിന്നു.രോഗത്തേക്കുറിച്ചും ആരോഗ്യത്തേക്കുറിച്ചും അദ്ദേഹം പല തവണ സംസാരിച്ചു. ആരോഗ്യം നോക്കാൻ ഉപദേശിച്ചു. ഞാൻ സർക്കാരുമായി ബന്ധപ്പെട്ട പദവികൾ വഹിക്കുമ്പോൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്നു വിളിച്ചു ചോദിച്ചു. എല്ലാം കൊണ്ടും അദ്ദേഹം ജ്യേഷ്ഠൻ തന്നെയായിരുന്നു. അദ്ദേഹം കാണാൻ ഞാൻ പോയിട്ടുള്ളതെല്ലാം ആ അധികാരം മനസ്സിൽ സൂക്ഷിച്ചുമായിരുന്നു. ഓരോ തവണയും വാതിൽപ്പടിവരെ വന്നാണു യാത്രയാക്കിയത്. വീട്ടിലെ ചെറിയ കാര്യംപോലും അദ്ദേഹം പറയുകയും എന്റെ വീട്ടിലെ കാര്യങ്ങൾ ചോദിക്കുകയും ചെയ്തു. തിരുവനന്തപുരത്തു പോകുമ്പോൾ ഇനി എനിക്കു പോകാനുള്ള തണലാണ് ഇല്ലാതായത്.