ഒരു എംപിക്ക് ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ടോ? എത്തിയത് രാഹുൽ! അമ്പരന്ന് വിക്രമൻ നമ്പൂതിരി

രാഹുൽഗാന്ധി ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനെത്തിയതിന്റെ അമ്പരപ്പ് വാടാനാംകുറിശ്ശിക്കാരൻ വിക്രമൻ നമ്പൂതിരിക്ക് ഇനിയും മാറിയിട്ടില്ല. അപ്രതീക്ഷിത സംഭവങ്ങളാണ് ഇന്നലെ ഉണ്ടായതെന്ന് അദ്ദേഹം പറയുന്നു. തിങ്കളാഴ്ച രാവിലെ തമിഴ് സംസാരിക്കുന്ന ഒരു ഉദ്യോഗസ്ഥൻ നമ്പൂതിരീസ് ഹോട്ടലിലേക്ക് എത്തി. ഒരു എംപിക്കും ഒപ്പമുള്ള 10 പേർക്കും ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഉണ്ടോ എന്ന് അന്വേഷിച്ചു. അതിനെന്താ റെഡിയാക്കാമെന്ന് വിക്രമൻ നമ്പൂതിരിയും. വന്ന ഉദ്യോഗസ്ഥൻ ഹോട്ടലിന്റെ അടുക്കളയും ശുചിമുറിയും കൂടി പരിശോധിച്ച് മടങ്ങി. 

എട്ടുമണിയായപ്പോൾ രാഹുൽ ഗാന്ധിയാണ് വരാൻ പോകുന്ന എംപിയെന്ന് വിക്രമൻ നമ്പൂതിരിയെ അറിയിച്ചു. അമ്പരന്നു പോയെന്ന് വിക്രമൻ നമ്പൂതിരി പറയുന്നു. എട്ടരയോടെ നടത്തത്തിനു ബ്രേക്ക് കൊടുത്ത് രാഹുൽ ഗാന്ധിയും സംഘവും ബ്രേക്ഫാസ്റ്റ് കഴിക്കാൻ എത്തി. എഐസിസി സംഘം നേരത്തെ തന്നെ രാഹുലിന് കഴിക്കാനുള്ള ഭക്ഷണം എത്തിച്ചിരുന്നു. ബ്രഡും കട്ടൻചായയും മാത്രമാണ് അദ്ദേഹം കഴിച്ചത്. കൂടെയുള്ളവർ മറ്റു ഭക്ഷണം കഴിച്ചു. 20 മിനിറ്റോളം സമയം ഹോട്ടലിൽ ചിലവഴിച്ചാണ് രാഹുൽ മടങ്ങിയത്.