ക്യാപ്റ്റൻ നിർമൽ ശിവരാജിന് വിട നൽകി നാട്; കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി

മധ്യപ്രദേശിൽ മിന്നൽ പ്രളയത്തിൽ കാർ അപകടത്തിൽപെട്ട് മരിച്ച മലയാളി ക്യാപ്റ്റൻ നിർമൽ ശിവരാജിന് നാടിന്റെ അന്ത്യാഞ്ജലി. ഔദ്യോഗിക ബഹുമതികളോടെ പച്ചാളം ശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. 

ഉച്ചയ്ക്ക് രണ്ടേകാലോടെ ക്യാപ്റ്റൻ നിർമൽ ശിവരാജിന്റെ ഭൗതികദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചു. ഇവിടെ സൈന്യം ഗാർഡ് ഓഫ് ഓണർ നൽകി. 

ഭൗതികദേഹം മാമംഗലത്തെ വീട്ടിലെത്തിച്ചപ്പോൾ വികാരനിർഭര രംഗങ്ങൾ. നിർമലിന്റെ ഭാര്യ ലഫ്റ്റനന്റ ഗോപിചന്ദ്രയും മധ്യപ്രദേശിൽ നിന്ന് മൃതദേഹത്തെ അനുഗമിച്ചു.  മുഖ്യമന്ത്രിക്ക് വേണ്ടി ജില്ലാ കലക്ടർ രേണു രാജ് പുഷ്പചക്രം സമർപ്പിച്ചു. മന്ത്രി പി.രാജീവ്, ഹൈബി ഈഡൻ എംപി എന്നിവരും അന്തിമോപചാരം അർപ്പിച്ചു. തിങ്കളാഴ്ച ഭാര്യയെ കണ്ട് ജോലി സ്ഥലത്തേക്ക് മടങ്ങവെയാണ് ക്യാപ്റ്റൻ നിർമൽ അപകടത്തിൽപ്പെട്ടത്.