കാൽ മുറിച്ച് കളയണമെന്ന് നാട്ടുവൈദ്യൻ; മനംനൊന്ത് അമ്മയും മകനും ജീവനൊടുക്കി

അസുഖം ചികിൽസിച്ച് ഭേദമാക്കാനാവില്ലെന്നും കാല് മുറിച്ച് കളയണമെന്നും നാട്ടുവൈദ്യൻ പറഞ്ഞത് കേട്ട് മനം നൊന്ത് അമ്മയും മകനും ജീവനൊടുക്കി. കൊടുവള്ളി സ്വദേശിയായ ദേവിയും (52) മകൻ അജിത് കുമാറു (32)മാണ് തൂങ്ങിമരിച്ചത്. 

ഞായറാഴ്ച രാവിലെ ദേവിയും മകനുമൊത്ത് കോഴിക്കോടുള്ള ഒരു വൈദ്യനെ കാണാൻ പോയിരുന്നു. കാല് മുറിച്ചു മാറ്റണമെന്ന് വൈദ്യർ പറഞ്ഞതായും ഇതിനാൽ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും ഇവർ വീട്ടിലേക്കു വിളിച്ചറിയിച്ചു.

രാത്രി വൈകിയിട്ടും അമ്മയെയും മകനെയും കാണാതായതോടെ ബന്ധുക്കൾ കൊടുവള്ളി പൊലീസിൽ പരാതി നൽകി. തുടർന്ന് നാട്ടുകാരുമായി ചേർന്ന് നടത്തിയ തിരച്ചിലിലാണ് ടവറിന് മുകളിൽ തൂങ്ങിയ നിലയിൽ ഇരുവരെയും കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.