നമ്പർ 5018; എട്ടാം നമ്പർ ബ്ലോക്കിലെ അഞ്ചാം നമ്പർ സെല്ലിൽ കിരൺ കുമാർ ഒറ്റയ്ക്ക്

സ്ത്രീധന പീഡനക്കേസിൽ 10 വർഷം കഠിന തടവിനു ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിലെത്തിയ കിരൺ കുമാറിന് അധികൃതർ നൽകിയത് എട്ടാം നമ്പർ ബ്ലോക്കിലെ അഞ്ചാം നമ്പർ സെൽ. ജയിലിലെ നമ്പർ 5018. സെല്ലിൽ കിരൺ കുമാർ മാത്രമാണുള്ളത്. കിരൺ കുമാറിന്റെ മാനസിക, ശാരീരിക അവസ്ഥകൾ വിലയിരുത്തിയശേഷം മറ്റു തടവുകാർക്കൊപ്പം വേറെ സെല്ലിലേക്കു മാറ്റും. 

ശിക്ഷിക്കപ്പെട്ടതിനാൽ ജയിലിൽ ജോലി ചെയ്യേണ്ടിവരും. ജയിൽ വസ്ത്രം ധരിക്കണം. ജോലി ചെയ്യാൻ കഴിയുമെന്ന് ഡോക്ടർ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയാൽ ജയിലിനുള്ളിലെ ജോലികളിൽ ഏർപ്പെട്ടു തുടങ്ങണം. എന്തു തരം ജോലി ചെയ്യണമെന്നു ജയിൽ അധികാരികളാണ് തീരുമാനിക്കുന്നത്. വിദ്യാഭ്യാസമുള്ളവരെ ജയിൽ ഓഫിസിൽ സഹായികളായി നിയമിക്കാറുണ്ട്. മോട്ടർ വാഹന വകുപ്പിൽ അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺ കുമാറിനെ കേസിനെ തുടർന്ന് ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. 

കൊല്ലം ജില്ലാ ജയിലിലായിരുന്ന കിരൺ കുമാറിനെ ബുധനാഴ്ച രാവിലെയാണ് പൂജപ്പുരയിലെ സെൻട്രൽ ജയിലിലെത്തിച്ചത്. നേരത്തേ വിചാരണഘട്ടത്തിൽ കുറച്ചു നാൾ പൂജപ്പുര സെന്‍ട്രൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. സ്ത്രീധന മരണത്തിന്റെ പേരിലാണ് (ഐപിസി 304 ബി) കൂടിയ ശിക്ഷയായ 10 വർഷം കഠിന തടവ്. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കിരണിന്റെ കുടുംബം. 2021 ജൂൺ 21നാണ് സ്ത്രീധനപീഡനത്തെ തുടർന്ന് ഭര്‍ത്താവിന്റെ വീട്ടിൽ വിസ്മയ ജീവനൊടുക്കിയത്.