സ്ത്രീധന നിരോധന ചട്ടം: പരിഷ്കരണം കടലാസില്‍; സര്‍ക്കാര്‍ നടപടി ഇഴയുന്നു

ഫയല്‍ ചിത്രം

സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടങ്ങൾ പരിഷ്കരിക്കാനുള്ള സർക്കാർ ശ്രമങ്ങൾ ഇപ്പോഴും കടലാസിൽ. സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശി വിസ്മയയുടെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് നിലവിലെ ചട്ടം പരിഷ്കരിക്കാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ശുപാര്‍ശകള്‍ വനിതാ കമ്മിഷൻ സർക്കാരിന് കൈമാറിയിരുന്നു.

സ്ത്രീധനം വാങ്ങുന്നതും, ചോദിക്കുന്നതും, നൽകുന്നതും കുറ്റകരമാണെന്ന കേന്ദ്ര നിയമത്തിന്‍റെ ചുവടുപിടിച്ച് ചട്ടം പരിഷ്കരിക്കാനായിരുന്നു സർക്കാർ ആലോചിച്ചത്. പുതിയ കാലത്ത് സ്ത്രീധനമെന്നതിനു പകരം പാരിതോഷികവും, സമ്മാനവുമായി വൻ തുകയും, സ്വർണവും വാങ്ങുന്നത് വിലക്കുക എന്നതായിരുന്നു ലക്ഷ്യം. സത്രീധന നിരോധന നിയമവും ,വിവാഹ റജിസ്റ്റർ നിയമവും ഇതിനായി പരിഷ്കരിക്കാനും തീരുമാനിച്ചു. 

വിവാഹത്തിന് പരമാവധി ഒരു ലക്ഷം രൂപയും പത്തു പവനും എന്ന സുപ്രധാന വ്യവസ്ഥയുൾപ്പെടുത്തി വനിതാ കമ്മിഷൻ ശുപാർശകളും സർക്കാരിനു കൈമാറി. വധുവിനു ലഭിക്കുന്ന സമ്മാനങ്ങളുടെ വിനിയോഗവകാശം വധുവിനു മാത്രമായിരിക്കും, വിവാഹ സമ്മാനങ്ങളുടെ പട്ടിക ഗസറ്റഡ് ഓഫിസർമാരോ നോട്ടറിയോ സാക്ഷ്യപ്പെടുത്തണം, വിവാഹത്തിനു മുൻപായി വധു വരൻമാർക്ക് കൗൺസിലിങ് നിർബന്ധമാക്കണം തുടങ്ങിയവയുൾപ്പെടെയായിരുന്നു വനിതാ കമ്മിഷൻ കൈമാറിയ ശുപാർശകൾ. വനിതാ ശിശു വികസന ഡയറക്ടറുടെ അഭിപ്രായം കേട്ട് തദ്ദേശ സ്വയംഭരണ വകുപ്പുമായി ചർച്ച നടത്തി കരടു നിയമം രൂപീകരിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിട്ടെങ്കിലും പിന്നീട് ഇതുകാര്യമായി മുന്നോട്ടു പോയില്ല. ഷഹ്നയുടെ ആത്മഹത്യ കൂടി വന്നതോടെ ചട്ട പരിഷ്കരണം എന്തായി എന്ന ചോദ്യം സമൂഹ മാധ്യമങ്ങളിലടക്കം നിറയുന്നു. 

Kerala govt yet to amend dowry prohibition rules