19 ലക്ഷം തീർഥാടകർ, 150 കോടി വരുമാനം; മകരവിളക്ക് മഹോല്‍സവം സമാപനത്തിലേക്ക്

ശബിമലയിലെ മണ്ഡല – മകരവിളിക്ക് മഹോല്‍സവത്തിന് നാളെ സമാപനം. ഇന്നും കൂടിയെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കു. പ്രതീക്ഷിച്ചതിലും കൂടുതല്‍ വരുമാനാണ് ഈ സീസണില്‍ ശബിമലയില്‍ നിന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ലഭിച്ചത്.

മഹാമാരികാലത്തെ മണ്ഡ‍ലകാലം മംഗളമായി സമാപിക്കുന്നു. പമ്പാ സ്നാനത്തിനും നെയ്യഭിഷേകത്തിനും ഉള്‍പ്പടെ നിയന്ത്രണങ്ങളോടെയാണ് മണ്ഡലകാലം ആരംഭിച്ചത്. പിന്നീട് ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കിയതോടെ തീര്‍ഥാടകര്‍ പൂക്കാവനത്തിലേക്ക് ഒഴുകിയെത്തി. പത്തൊന്‍പത് ലക്ഷത്തിനടുത്ത് തീര്‍ഥാടകരാണ് ദര്‍ശനം നടത്തിയത്. വരുമാനം നൂറ്റിയമ്പത് കോടിയിലധികം രൂപ. അപ്പം – അരവണ വില്‍പനയിലൂടെയാണ് ഇതിന്റെ മുഖ്യ പങ്കും. വൈകിട്ട് അഞ്ചിന് ശേഷം പമ്പയിൽ നിന്നും ആരെയും സന്നിധാനത്തേക്ക്  കടത്തിവിടില്ല. നെയ്യഭിഷേകം പൂർത്തിയായതിനാൽ ഇന്നെത്തുന്നവർക്ക് അതിനുള്ള സൗകര്യവുമുണ്ടായിരിക്കില്ല. മകരവിളക്കു കാലത്തെ ചടങ്ങുകൾ അവസാന ഘട്ടത്തിലാണ്. തീർഥാടനത്തിനു സമാപനം കുറിച്ച് മാളികപ്പുറത്ത് രാത്രി ഗുരുതി നടക്കും. നാളെ പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദര്‍ശനം. രാജപ്രതിനിധിയുടെ ദർശനം കഴിഞ്ഞാൽ മേൽശാന്തി അയ്യപ്പനെ ഭസ്മാഭിഷേകം നടത്തി ധ്യാനനിരതനാക്കി  ഹരിവരാസനം ചൊല്ലി നട അടയ്ക്കും. ഇനി കുഭമാസ പൂജകള്‍ക്കായി ഫെബ്രുവരി പന്ത്രണ്ടാം തീയതി വൈകുന്നേരമായിരിക്കും ശബരിമല നട തുറക്കുന്നത്.