സ്കൂൾ കാത്തിരുന്നു; ഒടുവിൽ പ്രധാനാധ്യാപികയായി നിയമനം രണ്ടര വർഷം മുൻപ് മരിച്ച വ്യക്തിക്ക്

 ഒന്നര വർഷമായി പ്രഥമാധ്യാപക കസേരയിൽ ആളെത്തുന്നതും കാത്തിരിക്കുകയായിരുന്നു പുത്തൂർ കാരിക്കൽ ജിഎൽപിഎസ്. ഒടുവിൽ ഒരു മാസം മുൻപ് പ്രഥമാധ്യാപികയെ നിയമിച്ച് ഉത്തരവിറങ്ങി. അധ്യാപികയെ വരവേൽക്കാൻ വട്ടംകൂട്ടുന്നതിനിടയിലാണ് സ്കൂൾ അധികൃതർ അറിയുന്നത്, പ്രഥമാധ്യാപികയായി നിയോഗിക്കപ്പെട്ടത് രണ്ടര വർഷം മുൻപ് മരിച്ച അധ്യാപിക. 

അഞ്ചാലുംമൂട് ഗവ. സ്കൂളിൽ ജോലിയിലിരിക്കെ മരിച്ച ജെ.എൽ.വൃന്ദയെയാണു കാരിക്കൽ ജിഎൽപിഎസിലേക്ക് പ്രഥമാധ്യാപികയായി സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറ്റി വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഉത്തരവിറങ്ങിയത്.  ജില്ലയിലെ സർക്കാർ പ്രൈമറി സ്കൂളുകളിൽ ഒഴിവുള്ള പ്രഥമാധ്യാപക തസ്തികകളിലെ സ്ഥാനക്കയറ്റം സംബന്ധിച്ച് കഴിഞ്ഞ മാസം 27ന് പുറപ്പെടുവിച്ച ഉത്തരവാണിത്. 

നിയമന ഉത്തരവ് ഇറങ്ങി ഒരു മാസം കഴിഞ്ഞിട്ടും അധ്യാപിക ചുമതലയേൽക്കാൻ എത്താതിരുന്നതിനാൽ സ്കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് അധ്യാപിക രണ്ടര വർഷം മുൻപ് മരിച്ച വിവരം അറിഞ്ഞത്. പുതിയ പട്ടിക ഉടൻ പുറത്തിറങ്ങുമെന്നും സ്കൂളിലേക്കു പുതിയ പ്രഥമാധ്യാപികയെ നിയമിക്കുമെന്നും അധികൃതർ പറയുന്നു.