നെൽ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം; തിരുവൻവണ്ടൂരിന് പറയാനുള്ളത്..

വെള്ളപ്പൊക്കത്തില്‍ ചെങ്ങന്നൂര്‍ തിരുവൻവണ്ടൂരിൽ നെൽ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം. നാനൂറിലധികം ഏക്കറിലെ നെല്‍ക്കൃഷിയാണ് അപ്പര്‍കുട്ടനാടിന്‍റെ കിഴക്കന്‍മേഖലയിലെ നഷ്ടം .

ഒരിപ്പു കൃഷിയെ മാത്രം ആശ്രയിക്കുന്ന തിരുവൻവണ്ടൂർ , ഇരമല്ലിക്കര, അട്ടക്കുഴി, ഉമയാറ്റുകര, മഴുക്കീർ , കോലടത്തുശ്ശേരി, എന്നീ ആറു പാടശേഖരങ്ങളിലെ 400 ഓളം നെൽകർഷരാണ് ദുരിതത്തിലായിരിക്കുന്നത്. 10 സെന്റ് മുതൽ ഏക്കർ കണക്കിനുള്ള കൃഷിക്കാരുടെ 30 മുതൽ 40 ദിവസം വരെ പ്രായമുള്ള നെൽച്ചെടികൾ കഴിഞ്ഞ രണ്ടാഴ്ചയായിട്ടുള്ള വെള്ളപ്പൊക്ക കെടുതിയിൽ അഴുകി നശിച്ചു. ഉമ, ജ്യോതി എന്നീ നെൽ വിത്തുകളാണ് വിതച്ചത്.  ബാങ്ക് വായ്പയും, സ്വർണ്ണപ ണയവുമായാണ്  പണം സ്വരുപിച്ചത്. കഴിഞ്ഞ വർഷം വിളവെടുപ്പു സമയത്ത് കാലവർഷത്തിൽ 70 ശതമാനം നഷ്ടമുണ്ടായി. 2018 ലെ പ്രളയം അതി ഭീകരമായി താണ്ഡവമാടിയ ഗ്രാമമാണ് തിരുവൻവണ്ടൂരിലേത്. ഒരു വർഷം പട്ടാളപ്പുഴുവിന്റെ ആക്രമണത്തിലായിരുന്നു കൃഷിനാശം 2018 മുതല്‍ തുടർച്ചയായി ഓരോ രീതിയിലുള്ള നഷ്ടങ്ങളാണ് നേരിടുന്നത്. നഷ്ടപരിഹാരവും കൃത്യമായി ലഭിക്കുന്നില്ല എന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.