ചെറുകിട കുപ്പിവെള്ള ഉൽപാദന യൂണിറ്റുകൾക്ക് അടച്ചുപൂട്ടൽ ഭീഷണി; ഉയർന്ന നികുതി പ്രതിസന്ധി

സംസ്ഥാനത്തെ ഇരുനൂറോളം ഇടത്തരം , ചെറുകിട കുപ്പിവെള്ള ഉൽപാദന യൂണിറ്റുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. ഉയർന്ന നികുതി , അവശ്യ സാധന നിയമത്തിലെ വ്യവസ്ഥകൾ എന്നിവയാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. വിലവർധന ഉൾപ്പെടെ ആവശ്യപ്പെട്ട് ഉത്പാദകരുടെ സംഘടനകൾ ഇന്നു മുതൽ സമരമാരംഭിക്കുകയാണ്.

ഒരു ലീറ്റർ കുപ്പിവെള്ളത്തിന് 13 രൂപയാണ് വില .അവശ്യസാധന നിയമത്തിൻ കീഴിൽ വന്നിട്ടും 18 ശതമാനം നികുതി നൽകണം. നിർമാണ സാമഗ്രികളുടെയും പാക്കിങ് വസ്തുക്കളുടെയും വില ഇരട്ടിയിലധികം ഉയർന്നു. കോവിഡും ലോക് ഡൗണും സൃഷ്ടിച്ച പ്രതിസന്ധി വേറെ.വില ലിറ്ററിന് 16 രൂപയായി വർധിപ്പിക്കണം, നികുതി അഞ്ച് ശതമാനമാക്കി കുറക്കണം , ആവശ്യ സാധന നിയമ പരിധിയിൽ നിന്നു കുപ്പിവെള്ളത്തെ ഒഴിവാക്കണം എന്നീ ആവശ്യങ്ങളാണ് ഉയരുന്നത്. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ ഒട്ടുമിക്ക കുപ്പിവെള്ള കമ്പനികളും പൂട്ടും എന്നാണ് ഉത്പാദകർ പറയുന്നത്. ആവർത്തിച്ചാവശ്യപ്പെട്ടിട്ടും സർക്കാർ ചർച്ചക്ക് തയാറാകുന്നില്ല എന്ന പരാതിയും ഉയർന്നിട്ടുണ്ട്.