പെൺകുട്ടിയുമായി പരിചയം മാത്രം; ജയിൽവാസത്തിനു ആര് ഉത്തരം നൽകും? കുടുക്കിയതോ ?

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ കേസില്‍ ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവായതോടെ കഴിഞ്ഞ 35 ദിവസമായി ജയിലില്‍ കഴിഞ്ഞ പതിനെട്ടുകാരന് കോടതി ജാമ്യം അനുവദിച്ചു. മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥി ശ്രീനാഥിനേയാണ് പരിശോധനഫലം ലഭിച്ചതിനു പിന്നാലെ സ്വന്തം ജാമ്യത്തില്‍ പോക്സോ കോടതി വിട്ടയച്ചത്

താനും ആ പെൺകുട്ടിയുമായി ഒരു വർഷത്തെ പരിചയം മാത്രമേയുള്ളൂവെന്നു ശ്രീനാഥ് പറഞ്ഞു. ഞാൻ പത്താം ക്ളാസിൽ പഠിക്കുമ്പോൾ അവൾ ഒൻപതിലാണ്. തെറ്റ് ചെയ്തെങ്കിൽ മാത്രമേ പേടിക്കേണ്ടതുള്ളൂ. ചെയ്യാത്ത കുറ്റത്തിനു പേടിയില്ലെന്നും ശ്രീനാഥ് ഉറപ്പിച്ചു പറഞ്ഞു. 

പീഡനത്തിന് ഇരയായ പതിനേഴുകാരി ഗര്‍ഭിണിയായ കേസിലാണ് പെണ്‍കുട്ടിയുടെ മൊഴിപ്രകാരം കഴിഞ്ഞ ജൂണ്‍ 22ന് ശ്രീനാഥ് പോക്സോ കേസില്‍ റിമാന്‍ഡിലായത്. ശ്രീനാഥിന്‍റെ അപേക്ഷ പ്രകാരം നടത്തിയ ഡി.എന്‍.എ പരിശോധനയുടെ ഫലം നെഗറ്റീവായതോടെയാണ് മഞ്ചേരി പോക്സോ കോടതി സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചത്. 

പോക്സോയ്ക്കു പുറമെ 346, 376, 342 ഐ.പി.സി വകുപ്പുകളും ശ്രീനാഥിനെതിരെ ചുമത്തിയിട്ടുണ്ട്. കോടതിയുടെ പ്രത്യേക നിര്‍ദേശപ്രകാരം മണിക്കൂറുകള്‍ക്കുളളില്‍ തിരൂര്‍ സബ് ജയില്‍ നിന്ന് പുറത്തിറക്കി. പെണ്‍കുട്ടി പീഡനത്തിന് ഇരയായ കേസില്‍ പ്രതിയായി ഒന്നോ അതിലധികമോ പേരുണ്ടോ എന്നറിയാന്‍ ഇനിയും വിശദമായ പുനരന്വേഷണം വേണ്ടി വരും.