കൂട്ടിരിപ്പുക്കാര്‍ പട്ടിണിയാവില്ല; ഭക്ഷണവിതരണം പുനരാരംഭിക്കും; ഇടപെടൽ

കോഴിക്കോട് കോവിഡ് കെയര്‍ സെന്‍ററിെല കൂട്ടിരുപ്പുകാര്‍ക്ക് സൗജന്യഭക്ഷണം നിര്‍ത്തിവച്ച പ്രശ്നത്തില്‍ ഇടപെട്ട് ജില്ലാഭരണകൂടം. ആശുപത്രികളുടെ സഹകരണത്തോടെ ഭക്ഷണവിതരണം പുനരാരംഭിക്കാനാണ് നീക്കം. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് ഇടപെടല്‍. 

സരസ്വതിയെപോലെ ഒട്ടേറെപ്പേരാണ് സൗജന്യഭക്ഷണവിതരണം നിര്‍ത്തിയത് മൂലം വലഞ്ഞത്. പണമടച്ചാല്‍ ഭക്ഷണം എത്തിക്കാമെന്ന് പറയുന്നുണ്ടെങ്കിലും ഈ പണത്തിന് എവിടെപോകുമെന്നായിരുന്നു ഇവരുടെ ദയനീയമായ ചോദ്യം. അടുത്തുള്ള ടൗണുകളില്‍ പോയി ഭക്ഷണം വാങ്ങുന്നത് കോവിഡ് വ്യാപനം ഇരട്ടിപ്പിക്കുമെന്ന ആശങ്കയും ഉയര്‍ന്നു. വിഷയത്തിന്‍റെ ഗൗരവം മനസിലാക്കിയ ജില്ലാഭരണകൂടം പ്രശ്നപരിഹാരത്തിനുളള ശ്രമം തുടങ്ങി. ആദ്യഘട്ടമായി ആശുപത്രികളുമായി ഫോണില്‍ ചര്‍ച്ച നടത്തി. ഈ ആഴ്ച്ച തന്നെ ആശുപത്രി അധികൃതരെ നേരിട്ടുള്ള ചര്‍ച്ചയ്ക്കായി കല്ക്ട്രേറ്റിലേയ്ക്ക് വിളിച്ചിട്ടുണ്ട്. ആശുപത്രികളുമായി സഹകരിച്ച് ഭക്ഷണവിതരണം പുനരാരംഭിക്കാനാണ് ആലോചന.

ഫണ്ടിന്‍റെ കുറവ് ചൂണ്ടിക്കാട്ടിയാണ് കോവിഡ് കെയര്‍ സെന്‍ററിലെ രോഗികള്‍ക്ക് മാത്രമായി ഭക്ഷണം പരിമിതപ്പെടുത്തിയതെന്നും ജില്ലാഭരണകൂടം വിശദീകരിക്കുന്നു. അതേസമയം കോവിഡ് കെയര്‍ സെന്‍ററിലെ കൂട്ടിരുപ്പുകാരുടെ എണ്ണം അനിയന്ത്രിതമായി കൂടിയതായാണ് വിലയിരുത്തല്‍. ഇത് കുറയ്ക്കാനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കും.