കയ്യാങ്കളി; വിചാരണ നടപടികൾ ഉടൻ; നിർണായകമായി ഡിജിറ്റൽ തെളിവുകൾ

നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളിയതോടെ വിചാരണ നടപടികള്‍ ഉടന്‍ തുടങ്ങിയേക്കും. നേരത്തെ മന്ത്രി വി.ശിവന്‍കുട്ടിയുള്‍പ്പെടെയുള്ള പ്രതികള്‍ ജാമ്യം നേടിയിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ കേസില്‍ നിര്‍ണായകമാകും.

സുപ്രീംകോടതി ഉത്തരവ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്്ട്രേറ്റ് കോടതിയിലെത്തിയാല്‍ വിചാരണ നടപടികള്‍ക്ക് തുടക്കമാകും. സാക്ഷികള്‍ക്ക് സമന്‍സ് അയച്ചാല്‍ വേഗത്തില്‍ കോടതി നടപടികളിലേക്ക് കടക്കും. 2015 ല്‍ നടന്ന സംഭവമായതിനാല്‍ കേസിന്‍റെ അന്തിമ തീര്‍പ്പും വൈകാനിടയില്ല. വാര്‍ത്താ ചാനലുകള്‍ അന്നത്തെ ബജറ്റ് നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്തിരുന്നു. മാത്രമല്ല നിയമസഭാ സെക്രട്ടറിയേറ്റ് ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു . ഇതു കേസിലെ നിര്‍ണാകമായ ഡിജിറ്റല്‍ തെളിവുകളായി മാറുമെന്നാണ് നിയമവിദഗ്ദര്‍ പറയുന്നത്

നേരത്തെ വി.ശിവന്‍കുട്ടി, കെ.ടി.ജലീല്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതി നടപടികളോട് ആദ്യം സഹകരിച്ചിരുന്നില്ല. നേരിട്ട് ഹാജരാകാനുള്ള കര്‍ശന നിര്‍ദേശം കോടതിയുടെ ഭാഗത്തു നിന്നുണ്ട്യി. പിന്നീടാണ് കേസ് പിന്‍വലിക്കാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നത്. ഹൈക്കോടതിയിലെത്തിയപ്പോള്‍ ആദ്യം വിചാരണകോടതിയില്‍ ഹാജരായി ജാമ്യം നേടാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് നേരിട്ട് ഹാജരായി പ്രതികള്‍ ജാമ്യം നേടിയത്.