പനിക്ക് പാരസറ്റമോൾ; ഭക്ഷണം പകുത്തു; ടിവി കണ്ടു; ഒറ്റമുറിയിലെ ‘10 വര്‍ഷ’ ജീവിതം

പ്രണയിച്ച യുവതിയെ 10 വർഷം വീട്ടിൽ ഒളിപ്പിച്ച യുവാവിന്റെ വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് മലയാളികൾ. ഇപ്പോൾ ഇരുവരും പുറംലോകത്ത് എത്തി ആ പത്ത് വര്‍ഷത്തെ സംഭവവികാസങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ ആ അമ്പരപ്പ് കൂടുന്നു. അവർ പറയുന്ന പല കഥകളും അവിശ്വസനീയമായി തോന്നാം. റഹ്മാന്റെ വീട്ടുകാരെയാണ് ഇരുവരും ഇക്കാര്യത്തിൽ പഴിക്കുന്നത്. അവരെ ഭയന്നാണ് സാജിതയെ വീട്ടിൽ ഒളിപ്പിച്ചതെന്നാണ് റഹിമാൻ പറയുന്നത്. 

'പ്രണയിച്ചിട്ട് രണ്ട് കൊല്ലമായിരുന്നു. പെട്ടെന്ന് അവൾ ഇറങ്ങിവന്നു. വീട്ടിലിരിക്കാൻ കഴിയില്ല എന്ന് പറഞ്ഞു. കുറച്ച് പണം കിട്ടാനുണ്ടായിരുന്നു. അത് കിട്ടിയത് താമസിച്ചു. പണം കിട്ടിയത് വീട്ടുകാർ വാങ്ങിയെടുത്തു. അതോടെ എങ്ങും പോകാൻ പറ്റിയില്ല. 10 വർഷം എങ്ങനെ ജീവിച്ചുവെന്ന് പറയാൻ പറ്റില്ല. ഭക്ഷണം എല്ലാം ഭാര്യക്ക് ഞാൻ കൊടുത്തിരുന്നു. ഇലക്രോണിക്സ് കാര്യങ്ങളോട് എനിക്ക് പ്രത്യേക താൽപര്യമാണ്. അങ്ങനെയാണ് വാതിലിന്റെ ഓടാമ്പലിൽ ഷോക്ക് ഒക്കെ ഘടിപ്പിച്ചത്. ഭാര്യ കൂടെയുണ്ടെന്ന് അച്ഛനും അമ്മയും അറിഞ്ഞിട്ടില്ല.  കോവിഡ്കാലം വന്നതോടെ വീട്ടുകാർ മാനസികമായി എന്നെ ബുദ്ധിമുട്ടിച്ചു. എന്നെ പലയിടത്തുംകൊണ്ടുപോയി കൂടോത്രം ചെയ്യിച്ചു. 10 വർഷമായി ഭാര്യക്ക് ഒരു അസുഖവും വന്നിട്ടില്ല. ചെറിയ പനിക്ക് പാരസെറ്റമോൾ ഒക്കെ വാങ്ങി കൊടുത്തു.' റഹ്മാന്റെ വാക്കുകൾ.  

ഒറ്റമുറിയില്‍ കഴിഞ്ഞ അനുഭവം പറഞ്ഞാൽ മനസ്സിലാകില്ല. ഭര്‍ത്താവായിട്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. ഭക്ഷണത്തിന്റെ പകുതി എനിക്ക് തന്നിരുന്നു. റൂമിൽ ടി.വി സെറ്റാക്കി വച്ചിരുന്നു. ഇത് ഹെഡ്സെറ്റ് വച്ച് കേൾക്കും. അങ്ങനെയാണ് റഹ്മാൻ ജോലിക്ക് പോകുമ്പോൾ സമയം ചിലവഴിക്കുന്നത്. എന്റെ വീട്ടുകാർ‌ വിളിച്ചു. ഇപ്പോള്‍ സമാധാനമായി– സാജിത പറയുന്നു. വിഡിയോ കാണാം.