‘റിസോർ‌ട്ടിനു മൂന്നു വശവും കാട്: ഷഹാനെയെ ആന ആക്രമിച്ചത് ടെന്റിനു പുറത്തിറങ്ങിയപ്പോൾ’

മേപ്പാടി എളമ്പിലേരിയിലെ റെയിൻ ഫോറസ്റ്റ് റിസോർട്ടിൽ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. ടെന്റിൽ താമസിക്കുകയായിരുന്ന കണ്ണൂർ സ്വദേശിനി ഷഹാന സത്താർ (26) ആണു കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണു സംഭവം. കോഴിക്കോട് പേരാമ്പ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ സൈക്കോളജി വിഭാഗം മേധാവിയാണ്. ചേലേരി കാരയാപ്പിൽ കല്ലറപുരയിൽ പരേതനായ സത്താറിന്റെയും ആയിഷയുടെയും മകളാണ്. സഹോദരങ്ങൾ: ലുഖ്മാൻ, ഹിലാൽ, ഡോ. ദിൽഷാദ് ഷഹാന.

റിസോർട്ടിലെ ടെന്റുകളിലൊന്നിൽ ബന്ധുക്കൾക്കൊപ്പമായിരുന്ന ഷഹാന പുറത്തിറങ്ങിയപ്പോൾ ആന ഓടിച്ചുവീഴ്ത്തി ആക്രമിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ബന്ധുക്കൾ ഓടിയെത്തിയെങ്കിലും ആന ആക്രമണം തുടർന്നു. പിന്നീട് ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

റിസോർട്ടിനു മൂന്നു വശവും കാടാണ്. ഇവിടെ മൊബൈൽ റെയ്ഞ്ച് ഇല്ല. ഷഹാന ഭക്ഷണത്തിനു ശേഷം പുറത്തിറങ്ങി നിൽക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന 2 പേർ ഓടി രക്ഷപ്പെട്ടു. ഷഹാന സംഭവസ്ഥലത്തു തന്നെ മരിച്ചു.