മാലിന്യസംസ്കരണം പാളി; നാല് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വന്‍ പിഴ

മാലിന്യസംസ്കരണം പാളിയതോടെ കാസര്‍കോട്ടെ നാല് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വന്‍ പിഴയിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. കാസര്‍കോട് നഗരസഭയ്ക്കും മറ്റ് മൂന്ന് പഞ്ചായത്തുകള്‍ക്കുമാണ് ഏഴുലക്ഷം രൂപ വീതം പിഴ ചുമത്തിയത്. സമാന സാഹചര്യത്തിലുള്ള മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഉടന്‍ പിഴ ചുമത്താനാണ് ബോര്‍ഡിന്‍റെ നീക്കം

ആവര്‍ത്തിച്ചുള്ള നോട്ടിസുകള്‍, നേരില്‍ പോയി വിശദാംശങ്ങള്‍ അറിയിക്കല്‍, ഒടുവില്‍ കാരണം കാണിക്കല്‍ നോട്ടിസ്. മറ്റൊന്നിനുമല്ല. മാലിന്യത്താല്‍ ചീഞ്ഞുനാറുന്ന കാസര്‍കോട് നഗരസഭ പ്രദേശത്തെ അവസ്ഥയ്ക്ക് പരിഹാരം കാണാത്തത് കൊണ്ടാണ്. നഗരസഭയ്ക്ക് കീഴിലെ പൊതുസ്ഥലങ്ങളിലെല്ലാം മാലിന്യക്കൂമ്പാരങ്ങളാണ്. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടിയെടുക്കാനോ സംസ്കരിക്കാന്‍ സമാന്തര മാര്‍ഗങ്ങളുണ്ടാക്കാനോ നഗരസഭയ്ക്ക് സാധിച്ചില്ല. സമാനമായ സാഹചര്യമാണ് ചെങ്കള, മഞ്ചേശ്വരം, മംഗല്‍പ്പാടി പഞ്ചായത്തുകളിലും. ഒടുവില്‍ പരിശോധന നടത്തി ദൃശ്യങ്ങളടക്കം ശേഖരിച്ചാണ് ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയത്. 

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഖരമാലിന്യ സംസ്കരണം ഫലപ്രദമായി നടപ്പിലാക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഇതില്‍ അലംഭാവം കാട്ടിയ തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി എടുത്തത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഓരോ മാസത്തിനും ഓരോ ലക്ഷം വീതം കണക്കാക്കിയാണ് പിഴയീടാക്കിയത്.