ആറളംഫാം പുനരധിവാസ മേഖലയിലെ കാട്ടാന ശല്യത്തിന് പരിഹാരമായില്ല

കണ്ണൂർ ആറളംഫാം പുനരധിവാസ മേഖലയിലെ കാട്ടാന ശല്യത്തിന് ഇനിയും പരിഹാരമായില്ല. ഏഴാം ബ്ലോക്കിലെ അംഗൻ വാടിയുടെ ചുറ്റുമതിൽ തകർത്ത ആന പ്രദേശത്തെ കാർഷിക വിളകളും നശിപ്പിച്ചു.

നിരവധി  ജീവനുകൾ പൊലിഞ്ഞിട്ടും ആറളം ഫാമിലെ കാട്ടാന ശല്യത്തിന് അധികൃതർ ശാശ്വത പരിഹാരം കാണുന്നില്ല. കഴിഞ്ഞ ദിവസം രാത്രി ഏഴാം ബ്ലോക്കിൽ ഇറങ്ങിയ ആന ഫാമിലെ ആശുപത്രിയോടും , നിർമാണത്തിലിരിക്കുന്ന ട്രൈബൽ ഹോസ്റ്റലിനോടും ചേർന്ന അംഗൻവാടി കെട്ടിടത്തിന്റെ ചുറ്റുമതിൽ തകർത്തു. അംഗൻവാടിയോട് ചേർന്നുള്ള സ്ഥലത്ത് കൃഷി ചെയ്ത വാഴ, മരച്ചീനി തുടങ്ങിയവയെല്ലാം നശിപ്പിച്ചു. പല തവണ ആനയുടെ മുന്നിൽ പെട്ടിട്ടുള്ള ഫാമിലെ ജീവനക്കാർ ഏറെ ഭയന്നാണ് ഈ മേഖലയിൽ ജോലിക്കെത്തുന്നത്. പ്രദേശവാസികളും കാട്ടാന ശല്യാം കാരണം വലിയ ദുരിതമാണ് അനുഭവിക്കുന്നത്. പകലും രാത്രിയും ഒരുപോലെ ഭീഷണിയാകുന്ന ആനശല്യം പരിഹരിക്കാൻ ഫലപ്രദമായ ഒരു ഇടപെടലും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതിൽ വലിയ പ്രതിഷേധമാണ്  ഉയർന്ന് വരുന്നത് . സ്കൂളുകൾ തുറന്നതോടെ കുട്ടികളെ പുറത്തു വിടാൻ പോലും രക്ഷിതാക്കൾക്ക് ഭയമാണ്. 

ആറളം ഫാമിലും പുനരധിവാസ മേഖലയിലും തമ്പടിച്ച കാട്ടാനകള തുരത്താൻ വനം വകുപ്പ് അതികൃതർക്ക് സാധിക്കാത്തതാണ് കാട്ടാനകളുടെ ആക്രമണങ്ങൾക്ക് കാരണമാകുന്നതെന്നാണ് ആരോപണം.