ചരിത്രനേട്ടമായി ഗെയിൽ; തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിയെന്നു മുഖ്യമന്ത്രി

ഒന്നരപതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് കൊച്ചി –മംഗളൂരു ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ യാഥാര്‍ഥ്യമായി. എഴായിരത്തി ഇരുന്നൂറ് കോടിരൂപയുടെ പദ്ധതി പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ‘ഒരു രാജ്യം ഒരു വാതക ശൃങ്കലയ്ക്കും’ മോദി തുടക്കമിട്ടു. തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കൊച്ചി മുതല്‍ മംഗളൂരുവരെ 450 കിലോമീറ്ററാണ് പൈപ്പ് ലൈന്‍ കടന്നുപോകുന്നത്

4200 കോടി രൂപ ചെലവില്‍ കൊച്ചി പുതുവൈപ്പില്‍ ദ്രവീകൃത പ്രകൃതിവാതക ടെര്‍മിനല്‍, 3000 കോടി രൂപ മുതല്‍ മുടക്കി കൊച്ചി മുതല്‍ മംഗളൂരുവരെ എട്ട് ജില്ലകളിലൂടെ ഭൂഗര്‍ഭ പൈപ്പ് ലൈന്‍. തടസങ്ങളെല്ലാം മറികടന്ന് ഗെയില്‍ യാഥാര്‍ഥ്യമായി . ‘ഒരു രാജ്യം ഒരു വാതകശൃങ്കല’യെന്ന വിപ്ലവത്തിലേക്കുള്ള  ചുവടുവയ്പ്പാണ് ഗെയില്‍ പദ്ധതിയെന്ന് പ്രധാനമന്ത്രി.

പ്രതിബന്ധങ്ങളെ ഒരുമിച്ച് തരണം ചെയ്താണ് പൈപ്പിടല്‍ പൂര്‍ത്തിയാക്കിയത്. ഇരു സംസ്ഥാനങ്ങളുടെയും സാമ്പത്തിക പുരോഗതിക്ക് ഗുണം ചെയ്യുന്ന പദ്ധതി 12 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മോദി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിയെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ സംയുക്ത സംരംഭം ഫലംകണ്ടതില്‍ സന്തോഷംമുണ്ടെന്നും ജനസാന്ദ്രതയേറിയ കേരളത്തില്‍ സ്ഥലമേറ്റെടുപ്പ് ശ്രമകരമായിരുന്നുവെന്നും പ്രതികരിച്ചു പാലക്കാട് കോയമ്പത്തൂര്‍ പൈപ്പ് ലൈനും ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ, കേരള കര്‍ണാക ഗവര്‍ണര്‍മാര്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍ എന്നിവര്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി ചടങ്ങില്‍ പങ്കെടുത്തു.