വിതരണത്തിനെത്തിച്ച 50 ചാക്ക് അരി പുഴുവരിച്ചു; പൂഴ്ത്തിവെപ്പെന്ന് ആരോപണം

പെരുമ്പാവൂര്‍ നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തില്‍ അന്‍പതുചാക്ക് അരി പുഴുവരിച്ചു നശിച്ചനിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരും, നഗരസഭാ ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് അരി കണ്ടത്.  കോവിഡ് കാലത്ത് വിതരണത്തിനെത്തിച്ച അരി ഭരണസമിതി വിതരണം നടത്താതെ പൂഴ്ത്തിവച്ചതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

പെരുമ്പാവൂര്‍ നഗരസഭയുടെ ലൈബ്രറിയോട് ചേര്‍ന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ഗോഡൗണിലാണ് അരിച്ചാക്കുകള്‍ അടുക്കി വച്ചിരിക്കുന്നത്. പുഴുവരിച്ച അരിയില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ട്. അരിച്ചാക്കുകള്‍ കൂട്ടിയിട്ടിരിക്കുന്നതായി വിവരം ലഭിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗോഡൗണ്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തുറന്നുപരിശോധിച്ചപ്പോള്‍ അരിച്ചാക്കുകള്‍ കണ്ടെത്തി. കോവി‍ഡ് കാലത്ത് ഫുഡ് കോര്‍പറേഷനില്‍നിന്ന് എത്തിച്ച അരി എല്‍.ഡി.എഫ് ഭരണസമിതി വിതരണം നടത്തിയില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

വിശദമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി പറ‍ഞ്ഞു.