ആഴ്ചച്ചന്ത സ്ഥിരം സംവിധാനമാക്കാനുള്ള പദ്ധതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് കര്‍ഷകർ

വയനാട് വള്ളിയൂർക്കാവ് ക്ഷേത്രപരിസരത്തെ ആഴ്ചച്ചന്ത സ്ഥിരം സംവിധാനമാക്കാനുള്ള പദ്ധതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് കര്‍ഷകജനത. അഞ്ചു കോടിയോളം രൂപയുടെ പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. എന്നാല്‍ പ്രളയക്കെടുതി നേരിടുന്ന സ്ഥലത്താണ് കെട്ടിടങ്ങള്‍ പണിയുന്നതെന്ന ആക്ഷേപവുമുണ്ട്.

ഒരുകാലത്ത് വയനാടിന്റെ കാർഷിക താളമായിരുന്നു വള്ളിയൂർക്കാവ് ഉത്സവവും അതിനോടനുബന്ധിച്ച ചന്തയും. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഇവിടെ ലഭിച്ചിരുന്നു. പഴമക്കാർ കാർഷിക ഉപകരണങ്ങളും വീട്ടുപകരണങ്ങളും വാങ്ങിയിരുന്നത് വള്ളിയൂർക്കാവിലെ ചന്തയില്‍ നിന്നായിരുന്നു. മൺപാത്രങ്ങൾ, മുളയുൽപ്പന്നങ്ങൾ, തഴപ്പായ തുടങ്ങിയവ കിട്ടണമെങ്കിൽ കാവിലെ ഉത്സവം വരണമായിരുന്നു. കാലക്രമേണ ചന്തയുടെ പൊലിമ മങ്ങി. പഴമ തിരിച്ചുപിടിക്കാനുള്ള പദ്ധതിയാണ് ഇവിടെ വരുന്നത്. 4.87 കോടി ചിലവിട്ട് സ്ഥിരം ആഴ്ചചന്ത സംവിധാനമാണ് ലക്ഷ്യം. നടപ്പിലായാല്‍ ഗോത്രവിഭാഗത്തിനും വലിയ നേട്ടമാകും.

മഴക്കാലത്ത് വെള്ളം സ്ഥരമായി കയറുന്ന ഭാഗമാണിത്. അവിടെയാണ് കോടിക്കണക്കിന് രൂപയുടെ ചിലവിട്ട് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം നേരത്തെ നടന്നിരുന്നു.