അന്ന് ലോറി ഡ്രൈവർ; മധുരരാജയുടെ നിർമാതാവായി: ഇപ്പോൾ കോൺഗ്രസ് സ്ഥാനാർഥി

ഹിറ്റ് ചിത്രം മധുരരാജയുടെ നിർമാതാവ് നെൽസൺ ഐപ്പ് നഗരസഭ വൈശേരി വാർഡിൽ യുഡിഎഫ് സ്ഥാനാർഥി. സിപിഎം ഏരിയ കമ്മിറ്റി അംഗവും നഗരസഭ മുൻ വൈസ് ചെയർമാനുമായ പി.എം. സുരേഷ് ആണ് എൽഡിഎഫ് സ്ഥാനാർഥി. എൻഡിഎ സ്ഥാനാർഥി ലജേഷ് കുമാർ കൂടി എത്തുന്നതോടെ വാർഡിൽ മത്സരം കടുത്തു.

സിനിമാക്കഥ പോലെ ട്വിസ്റ്റുകൾ നിറഞ്ഞ ജീവിതാനുഭവങ്ങളുമായി രാഷ്ട്രീയത്തിലെത്തിയ വ്യക്തിയാണ് നെൽസൺ ഐപ്പ്. നാട്ടിലും വിദേശത്തും ലോറി ഡ്രൈവറായി ജോലി ചെയ്താണ് ജീവിതം തുടങ്ങിയത്. 25 കോട‌ിയോളം രൂപ മുടക്കി മലയാളത്തിലെ ചെലവേറിയ ചിത്രങ്ങളിലൊന്നു നിർമിച്ചു മുൻനിര നിർമാതാക്കളുടെ നിരയിൽ ഇടംപിടിക്കാൻ നെൽസണിനു കഴിഞ്ഞു.

30 വർഷം മുൻപാണ് വിദേശത്തു പോയത്. ചെറുപ്പം മുതൽ കോൺഗ്രസ് പ്രവർത്തകനായിരുന്നു. ലോറി ഡ്രൈവറായി ദീർഘകാലം ജീവിച്ച നെൽസണിന്റെ ഉടമസ്ഥതയിലിപ്പോൾ ദുബായ് ആസ്ഥാനമായി കേരള ട്രാൻസ്പോർട്ട് കമ്മിറ്റി പ്രവർത്തിക്കുന്നു. ബിസിനസ് മക്കളെ ഏൽപിച്ച ശേഷമാണ് പൊതുപ്രവർത്തനത്തിൽ സജീവമായത്.