‌ഉപ്പയ്ക്ക് വോട്ട് ചോദിച്ച് മകൾ; മകൾക്ക് വോട്ട് ചോദിച്ച് ഉപ്പയും; പടന്നയിലെ കൗതുകക്കാഴ്ച

ഒരു വീട്ടില്‍നിന്ന് ഒരേ പാര്‍ട്ടിക്കുവേണ്ടി രണ്ട് സ്ഥാനാര്‍ഥികള്‍. കാസര്‍കോട് പടന്ന പഞ്ചായത്തിലാണ് ഉപ്പയും മകളും മല്‍സരിക്കുന്നത്. ഇരുവരും വ്യത്യസ്ത വാര്‍‍ഡുകളില്‍നിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥികളാണ്. 

തദ്ദേശ തിരഞ്ഞെടുപ്പ് പോരാട്ട ചൂടില്‍ കട്ടയ്ക്ക് നില്‍ക്കുകയാണ് പടന്ന സ്വദേശികളായ ഈ ഉപ്പയും മകളും. രാവിലെ ഒരുമിച്ചുണര്‍ന്ന് തയാറെടുപ്പുകള്‍ നടത്തി പ്രചാരണത്തിന് ഇറങ്ങും. മുസ്‍ലിം ലീഗിന്‍റെ സിറ്റിങ് സീറ്റുകളിലാണ് ഇരുവരും മല്‍സരിക്കുന്നത്. പടന്ന പഞ്ചായത്തിലെ അഞ്ചും പതിനഞ്ചും വാര്‍ഡുകളിലാണ് ഷിഫ കുല്‍സു അഷ്റഫും, മുഹമ്മദ് അഷ്റഫും മല്‍സരിക്കാനിറങ്ങുന്നത്. മുഹമ്മദ് അഷ്റഫ് കര്‍ഷക സംഘം പടന്ന യൂണിറ്റ് സെക്രട്ടറിയും ഷിഫ ബിരുദ വിദ്യാര്‍ഥിയും എസ്.എഫ്.ഐ. ചെറുവത്തൂര്‍ ഏരിയാ  കമ്മിറ്റി അംഗവുമാണ് 

പടന്ന ചെറുവത്തൂര്‍ റോഡിന് ഇരുവശവുമുള്ള വാര്‍ഡുകളിലാണ് ഇരുവരും പ്രചാരണത്തിന് ഇറങ്ങുന്നതും. പതിനഞ്ചാം വാര്‍ഡില്‍ ഉപ്പയ്ക്ക് വേണ്ടി മകള്‍ വോട്ട് അഭ്യര്‍ഥിക്കും. അഞ്ചാം വാര്‍ഡില്‍ ഉപ്പാ മകള്‍ക്കും വേണ്ടിയും വോട്ട് ചോദിക്കും. നാട്ടിലെ പ്രധാന വികസന പ്രശ്നങ്ങള്‍ പറഞ്ഞാണ് ഇരുവരും വോട്ട് അഭ്യര്‍ഥിക്കുന്നത്.