മഹാനവരാത്രി–വിജയദശമി ആഘോഷ നിറവില്‍ ശ്രീമൂകാംബിക ദേവി ക്ഷേത്രം

മഹാനവരാത്രി–വിജയദശമി ആഘോഷ നിറവില്‍ കൊല്ലൂര്‍ ശ്രീമൂകാംബിക ദേവി ക്ഷേത്രം. പുലര്‍ച്ചേ നാലുമണിക്ക് നടതുറന്നത് മുതല്‍ എഴുത്തിനിരുത്തല്‍ ചടങ്ങ് ആരംഭിച്ചു. പ്രശസ്തമായ രഥഘോഷയാത്ര ഇന്നലെ രാത്രി അരങ്ങേറി.

സന്ധ്യാ ദീപാരാധനയെ തുടര്‍ന്നാണ് രഥോല്‍സവ ചടങ്ങുകള്‍ തുടങ്ങിയത്. രഥ പൂജയ്ക്കുശേഷം ക്ഷേത്ര മതിലിനകത്ത് അലങ്കരിച്ച രഥത്തിലേറ്റി ദേവി വിഗ്രഹം ക്ഷേത്രത്തിന് ചുറ്റും എഴുന്നള്ളിച്ചു. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഭക്തരെ പങ്കെടുപ്പിക്കാതെയാണ് രഥോല്‍സവ ചടങ്ങുകള്‍ നടന്നത്. കാര്‍മികരും ക്ഷേത്ര ജീവനക്കാരും ചേര്‍ന്നാണ് രഥം വലിച്ചത്. പുലര്‍ച്ചേ നട തുറന്നതോടെ എഴുത്തിനിരുത്തല്‍ ചടങ്ങുകളും ആരംഭിച്ചു. വിദ്യാരംഭത്തിന് കുട്ടിക്കൊപ്പം ഒരു രക്ഷിതാവിന് മാത്രമെ ക്ഷേത്രത്തിനകത്ത് പ്രവേശനമുള്ളു. 

സരസ്വതി മണ്ഡപത്തിന് സമീപത്തെ യാഗശാലയുടെ അകത്തും പുറത്തുമായാണ് എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ നടക്കുന്നത്. ഇന്ന് വൈകിട്ട് നടക്കുന്ന വിജയോല്‍സവത്തോടെ കൊല്ലൂരിലെ ഈ വര്‍ഷത്തെ നവരാത്രി–വിജയദശമി ആഘോഷങ്ങള്‍ക്ക് സമാപനമാകും.