വായ്പയെടുത്ത് തുടങ്ങിയ കൃഷി ചവിട്ടി മെതിച്ച് ആനക്കൂട്ടം; കണ്ണീർ

കോതമംഗലം വടാട്ടുപാറയിൽ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. വീട് ഭാഗികമായി തകർത്തു, കൃഷി നശിപ്പിച്ചു. ആനകളെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ വീണ് പരുക്കേറ്റ വീട്ടുടമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വടാട്ടുപാറ മീരാൻസിറ്റിയിൽ റോഡരികിൽ താമസിക്കുന്ന നറുക്കിയിൽ ബെന്നിയുടെ വീടിനാണ് കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചത്. പണിതീരാത്ത വീടിനോട് ചേർന്നുള്ള അടുക്കള തുമ്പിക്കൈ ഉപയോഗിച്ച് അടിച്ച് തകർത്തു. വീട് തകർക്കുന്നത്  കണ്ട് ആനകളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ബെന്നി വീണ് കാലിന് പരുക്കേറ്റത്. 

നെല്ലിമറ്റത്തിൽ തങ്കമ്മയുടെ 175 - ഓളം വാഴകൾ കാട്ടാനക്കൂട്ടം ചവിട്ടി മെതിച്ചു.  വാഴക്കൊപ്പം കൃഷി ചെയ്തിരുന്ന കപ്പയും മഞ്ഞളും നശിപ്പിച്ചു. ഇത് മൂന്നാം തവണയാണ് കാട്ടാനകൾ കൃഷി നശിപ്പിക്കുന്നത്. വായ്പയെടുത്താണ് ഇവർ കൃഷി തുടങ്ങിയത്. കോവിഡ് കാലത്ത് മറ്റ് വരുമാനമില്ലാത്തതിനാൽ സർക്കാർ നഷടപരിഹാരം നൽകണമെന്നാണ് ഇവരുടെ ആവശ്യം.