മാലിന്യനീക്കം നിർത്തി; കത്തിച്ച് അവശിഷ്ടങ്ങൾ; വലഞ്ഞ് രോഗികളും നാട്ടുകാരും

ആലുവ നഗരസഭ പണം നൽകാത്തതിനെ തുടർന്ന് മാലിന്യനീക്കം നിലച്ചതോടെ ആലുവ യു സി കോളേജ് സി.എഫ്.എൽ.ടി.സിയിൽ പി.പി.ഇ കിറ്റടക്കമുള്ള  അവശിഷ്ടങ്ങൾ കോളേജ് പരിസരത്ത് കത്തിക്കുന്നു. ബയോമെഡിക്കൽ മാലിന്യങ്ങൾ നീക്കം ചെയ്തതിന് നഗരസഭ നൽകേണ്ട കരാർ തുക നൽകാത്തതിനെ തുടർന്നാണ് IMAയുടെ കീഴിലെ ഇമേജ് എന്ന സ്ഥാപനം മാലിന്യമെടുക്കുന്നത് നിർത്തിയത്.

കേവലം 4,200 രൂപ നൽകാനുള്ള ആലുവ നഗരസഭയുടെ അലംഭാവമാണ് സി.എഫ്എൽ.ടി സി.യിൽ കഴിയുന്ന രോഗികളെയും പരിസരവാസികളെയും ദുരിതത്തിലാക്കിയത്. ഇവിടെ നിന്നും ഓഗസ്റ്റ് മാസം നീക്കം ചെയ്ത ബയോമെഡിക്കൽ മാലിന്യങ്ങളുടെ കരാർ തുക നഗരസഭ നൽകാത്തതാണ് കാരണം. 6 തവണയായി  പി.പി.ഇ കിറ്റുകളടക്കം 680 കിലോ മാലിന്യമാണ് ഇമേജ് എന്ന സ്ഥാപനം നീക്കം ചെയ്തത്. സെപ്‌റ്റംബർ ഒന്നിന് ഇതിന്റെ ബിൽ നൽകിയെങ്കിലും പണം അടച്ചില്ല,  തുടർന്ന് മാലിന്യമെടുക്കൽ നിർത്തി. ഇതോടെയാണ് ഭക്ഷ്യാവശിഷ്ടമടക്കമുള്ള  മാലിന്യങ്ങൾ കത്തിക്കാൻ തുടങ്ങിയത്. പുക ഉയരുന്നത്  അസ്വസ്ഥതയുണ്ടാക്കിയതോടെ രോഗികൾ കത്തിക്കുന്നത് തടഞ്ഞു. 

ആലുവ ജില്ല ആശുപത്രി സൂപ്രണ്ട് കരാർ വച്ചതിനാൽ സിഎഫ്എൽടിസിയിലെ  മാലിന്യം നീക്കം ചെയ്യാൻ നഗരസഭ പണം നൽകാതായതോടെ ജില്ലാ ആശുപത്രിയിൽ നിന്നുള്ള മാലിന്യമെടുക്കുന്നതും ഇമേജ് നിർത്തി.