ഇരച്ചെത്തി വെള്ളം, മുങ്ങി കൃഷി; ദുരിതക്കയത്തിൽ കർഷകർ

മലപ്പുറം മുന്നിയൂരിൽ കടലുണ്ടി പുഴയിൽ നിന്ന് പാടത്തേക്ക് വെള്ളം കയറി വ്യാപക കൃഷിനാശം. പുഴ വെള്ളം കയറുന്നത് തടയാൻ സ്ഥാപിച്ച തടയണ മീൻ പിടിക്കാനെത്തിയ മുന്നിയൂർ സ്വദേശി എടുത്തുമാറ്റിയതാണ് ഇരുന്നൂറ് ഏക്കർ കൃഷിയിടത്തെ വെള്ളത്തിനടിയിലാക്കിയതെന്നാണ് കർഷകരുടെ ആരോപണം. ബണ്ട് തകർത്തയാൾക്കെതിരെ നടപടി എടുക്കാനോ കർഷകർക്ക് ആശ്വാസ ധനസഹായം നൽകാനോ അധികൃതർ തയ്യാറായിട്ടില്ലെന്നും പരാതിപ്പെടുന്നു.

വാർധക്യം തളർത്താത്ത മനസുമായി ഈ കർഷകർ വിളയിച്ചെടുത്ത കതിർമണികളാണ് വെള്ളത്തിനടിൽ ജീവനറ്റ് കിടക്കുന്നത്. കടലുണ്ടി പുഴയിലെ വെള്ളത്തെ തടയാൻ ബണ്ട് കെട്ടിയായിരുന്നു മുന്നിയൂർ പാടത്തെ കൃഷി. എന്നാൽ പുഴ വെള്ളം ഇരച്ചെത്തിയതോടെ കതിർമണികളും, പച്ചക്കറിയും, വാഴയും, മരച്ചീനിയുമെല്ലാം വെള്ളത്തിനടിയിലായി. മീൻ പിടിക്കാൻ വന്ന മുന്നിയൂർ സ്വദേശി മുഹമ്മദ് കുട്ടി ബണ്ട് പൊട്ടിച്ചതാണ് പുഴയിലെ വെള്ളം പാടത്തേക്ക് ഇരച്ചെത്താൻ കാരണമെന്നാണ് കർഷകരുടെ പരാതി.

ഒരു കോടി രൂപയുടെ കൃഷി നശിച്ചെന്നാണ് പ്രാഥമിക നിഗമനം. കൃഷി പ്രാരംഭ ഘട്ടതിലായതിനാൽ ഇൻഷുറൻസും ലഭിക്കില്ല. കൃഷിയിറക്കാൻ എടുത്ത ബാങ്ക് വായ്പകളുടെ തിരിച്ചടവും ആശങ്കയാണ്. അതിനാൽ സർക്കാർ സഹായം മാത്രമാണ് ഈ കർഷകർക്ക് ഇനി പ്രതീക്ഷ.