പാലം നിർമാണം കടലാസിൽ, കടത്തുതോണി കരയിലും; ജനങ്ങള്‍ പെരുംദുരിതത്തിൽ

പാലമില്ലാത്ത പയ്യോളി മേത്തോടിക്കടവില്‍ കടത്തുതോണിയും പിന്‍വലിച്ചു. ഇതോടെ കോഴിക്കോട് ജില്ലയിലെ മണിയൂര്‍, ഇരിങ്ങല്‍ മേഖലയിലെ ജനങ്ങള്‍ പെരുംദുരിതത്തിലായി. 

പയ്യോളി നഗരസഭയില്‍  മൂരാടിനടത്താണ് മേത്തോടി കടവ്. ഒന്നിലേറെ കടത്തുതോണികള്‍ ഇവിടെ സര്‍വീസ് നടത്തിയിരുന്നു തോണിയിലായിരുന്നു  മണിയൂരുകാര്‍ പയ്യോളിയിലും വടകരയിലും  ഇരിങ്ങല്‍  റയില്‍വെ സ്റ്റേഷനിലുമെത്തിയിരുന്നത്. മറുകരയില്‍ എഞ്ചിനീയറിങ് കോളജ് ഉള്‍പ്പടെ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളുമുണ്ട്. പലം പണിക്കുള്ള പ്രാഥമികനടപടികള്‍  തുടങ്ങിയതോടെയാണ് തോണികള്‍ കടവ് കാലിയാക്കിയത്. എന്നാല്‍  പാലം നിര്‍മാണം  കടലാസിലുമായി . 

18 കിലോമീറ്റര്‍  ചുറ്റിയാണ് ഇരിങ്ങലുകാരിപ്പോള്‍  മറുകര പറ്റുന്നത്.   പാലമില്ലെങ്കിലും  കടത്ത്തോണി  തിരിച്ചെത്തിക്കണമെന്നാണ് നാട്ടുകാരുടെ  ആവശ്യം.  കണ്ണെത്തും ദൂരത്തുള്ള  ദേശീയപാതയിലെത്താന്‍  ഒരു കടവ് ഒരുക്കിയെടുക്കാനുള്ള കൂട്ടായ്മയെക്കുറിച്ചും ഇവിടത്തുകാര്‍  കൂടിയോലോചിക്കുന്നു.