ജനവാസമേഖലയില്‍ കാനയിലെ അവശിഷ്ടങ്ങള്‍ തള്ളി; പ്രതിഷേധവുമായി നാട്ടുകാർ

തൃശൂര്‍ നഗരമധ്യത്തിലെ ജനവാസമേഖലയില്‍ കാനയിലെ അവശിഷ്ടങ്ങള്‍ തള്ളി. നാട്ടുകാര്‍ സംഘടിച്ച് മാലിന്യം തള്ളല്‍ തടഞ്ഞു.

 മഴക്കാല പൂര്‍വ ശുചീകരണം തൃശൂരില്‍ തുടങ്ങിയിരുന്നു. നഗരത്തിലെ പല കാനകളിലും വന്നടിഞ്ഞ പാസ്റ്റിക് കുപ്പികള്‍ ഉള്‍പ്പെടെയുള്ള മാലിന്യം നീക്കി. ഇതു ലോറിയില്‍ കയറ്റി തള്ളിയതാകട്ടെ ജനവാസ മേഖലയിലും. പാട്ടുരായ്ക്കലിലെ ജനവാസ മേഖലയിലാണ് ഇതു തള്ളിയത്. ഒരു മഴ പെയ്താല്‍ ഇതെല്ലാം വീടുകളിലേക്ക് ഒലിച്ചിറങ്ങും. കനത്ത മഴക്കാലത്ത് വെള്ളം കയറുന്ന പ്രദേശം കൂടിയാണിത്. മുന്‍ മന്ത്രി കെ.പി.വിശ്വനാഥന്‍ താമസിക്കുന്നത് ഇവിടെയാണ്. കെ.പി.വിശ്വനാഥന്‍റെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ച് മാലിന്യം തള്ളല്‍ തടയുകയായിരുന്നു.

കാന വൃത്തിയാക്കാന്‍ കോര്‍പറേഷന്‍ കരാര്‍ കൊടുത്തവരാണ് മാലിന്യം ജനവാസ കേന്ദ്രത്തില്‍ തള്ളിയത്. കോര്‍പറേഷന്‍റെ തന്നെ സ്ഥലമാണിവിടം. പക്ഷേ, വീടുകളിലെ കുടിവെള്ളം മലിനമാക്കുന്ന നടപടിയായി ഇതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.