ചികിൽസയും പ്രാർഥനകളും വിഫലം; കോവിഡിനിടയിൽ നോവായി ഇഷാൻ

ഒരു നാടിന്റെ മുഴുവൻ പ്രാർഥനകൾ ബാക്കിയാക്കി ഇഷാൻ യാത്രയായി. ശരീരത്തിന്റെ  പ്രതിരോധശേഷി നഷ്ടപ്പെടുന്ന എക്സ് ലിങ്ക്ഡ് ഹൈപ്പർ ഐജിഎം സിൻഡ്രം ജൻമനാ ബാധിച്ചതിനെ തുടർന്ന് ചികിൽസയിലായിരുന്നു ഇഷാനെന്ന ആറര വയസുകാരൻ.

വലിയ തുക എല്ലാമാസവും ചിലവിട്ടാണ് ഇഷാന്റെ ചികിൽസ നടത്തി വന്നിരുന്നത്. രോഗം ഗുരുതരമായതോടെ മജ്ജ മാറ്റിവയ്ക്കലിനായി ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ ആരംഭിച്ചു. ചികിൽസയ്ക്കിടയിൽ രോഗം മൂർച്ഛിച്ചതോടെ ഇഷാൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങൾ ഉള്ളതിനാൽ ആരോഗ്യവകുപ്പ് നേരിട്ടിടപെട്ടാണ് കുട്ടിയുടെ മൃതദേഹം നാട്ടിലെത്തിച്ചത്. കലക്ടറുടെയും ആരോഗ്യ വകുപ്പിന്റെയും എല്ലാ നിബന്ധനകളും പാലിച്ച്് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ ഇന്നലെ സംസ്കരിച്ചു.