അതീവ ജാഗ്രതയിൽ പോത്തൻകോട്; നാൽപതുപേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു

കോവിഡ് ബാധിച്ച് മരിച്ച പോത്തൻകോട് സ്വദേശി അബ്ദുൾ അസീസ് ഇടപഴകിയ നാൽപതുപേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. അബ്ദുൾ അസീസ് പോയ കല്യാണം സംസ്കാരം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുത്തവരെയാണ് പരിശോധനയ്ക്ക് വിധേയരാക്കുന്നത്. അതേസമയം അബ്ദുൾ അംസീസിന് രോഗം പിടിപ്പെട്ടത് എവിടെ നിന്നാണെന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തയില്ല. 

കോവിഡ് ബാധിച്ച് മരിച്ച അബ്ദുൾ അസീസ് കല്യാണത്തിനും സംസ്കാര ചടങ്ങുകൾക്കും പങ്കെടുത്തിരുന്നു. അയിരൂപ്പാറ സഹകരണ ബാങ്ക് ലേലത്തിലും തച്ചപ്പളി സ്കൂളിലെ പിടിഎ മീറ്റിങ്ങിലും പോയി. ആദ്യഘട്ടത്തിൽ ഈ സ്ഥലങ്ങളിൽ വച്ച് അബ്ദുൾ അസീസുമായി ഇടപഴകിയവരെയാണ് പരിശോധനയ്ക്ക് വിധേയരാക്കുന്നത്. കല്ലൂർ തച്ചപ്പള്ളി എന്നീ സ്കൂളുകളിലാണ് പ്രത്യേക പരിശോധന കേന്ദ്രം. അബ്ദുൾ അസീസ് പോയ കല്യാണത്തിൽ പങ്കെടുത്തവരേയും വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വീട്ടിൽ നിരീക്ഷണത്തിലാക്കി. അബ്ദുൾ അസീസിന്റെ കുടുംബാംഗങ്ങളുടെ പരിശോധന ഫലം നെഗറ്റീവ് ആയതിനാൽ ഇദ്ദേഹത്തിൽ നിന്ന് ആർക്കും രോഗം പിടിപെട്ടിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. അബ്ദുൾ അസീസിന് ലഭിച്ച രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്തത് ആരോഗ്യവകുപ്പിനെ കുഴയ്ക്കുന്നുണ്ട്.

നിരീക്ഷണത്തിലുള്ളവരുടെ പരിശോധന ഫലം വരുന്നതോടെ രോഗബാധയുടെ ഉറവിടത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.  അബ്ദുൾ അസീസ് പോയ സ്ഥലങ്ങളിലെ വിവരങ്ങൾ ശേഖരിക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.