അന്യാവശ്യമായി കറങ്ങിനടക്കുന്നവരെ കുടുക്കാൻ ഡ്രോണുകൾ; തൃശൂരിൽ ആദ്യ ദൗത്യം

ലോക്ക് ഡൗൺ ഉത്തരവ് ലംഘിച്ച് അനാവശ്യമായി റോഡുകളിൽ കറങ്ങുന്നവരെ കുടുക്കാൻ തൃശൂർ സിറ്റി പൊലീസിന്റെ ഡ്രോണുകൾ ആകാശ നിരീക്ഷണ ദൗത്യം തുടങ്ങും. സിറ്റി പരിധിയിലെ പ്രധാന റോഡുകളും ജംക്‌ഷനുകളും കേന്ദ്രീകരിച്ചു ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്താനാണ് തീരുമാനം. കൂട്ടംകൂടി നിൽക്കുന്നതും വാഹനത്തിരക്കും മറ്റും ഡ്രോൺ നിരീക്ഷണത്തിലൂടെ കണ്ടെത്തും. അതേസമയം, വിലക്കു ലംഘിച്ച് അനാവശ്യമായി റോഡിൽ കറങ്ങിയതിന്റെ പേരിൽ 19 കേസുകൾ റജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

തൃശൂർ ജില്ലയിലെ പ്രധാന റോഡുകളിലെല്ലാം പൊലീസിന്റെ കർശന നിരീക്ഷണവും വാഹന പരിശോധനയും ഏർപ്പെടുത്തിയിരുന്നു. രണ്ടിലധികം യാത്രക്കാർ സഞ്ചരിച്ച കാറുകളെല്ലാം തടഞ്ഞ് യാത്രയുടെ ഉദ്ദേശം പൊലീസ് ചോദിച്ചറിഞ്ഞു. നിസ്സാര കാരണങ്ങൾക്കും അനാവശ്യ കാരണങ്ങൾക്കും വണ്ടിയെടുത്തു കറങ്ങിയവർക്കെതിരെയാണ് കേസെടുത്തത്.

ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിച്ചവരും നടപടിക്കു വിധേയരായി. ടാക്സി വാഹനങ്ങളും പരിശോധിച്ചു. ആശുപത്രിയിലേക്കും അവശ്യ ദൗത്യങ്ങൾക്കായും സഞ്ചരിച്ചവരെ രേഖകൾ പരിശോധിച്ചശേഷം വിട്ടയച്ചു. നഗരപരിധിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും 24 മണിക്കൂർ മൊബൈൽ പട്രോളിങ് ആരംഭിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ഇടങ്ങളിൽ വാഹനപര‍ിശോധനാ കേന്ദ്രങ്ങൾ മുഴുവൻ സമയവും പ്രവർത്തിക്കും. ചൊവ്വാഴ്ച മാത്രം 2886 വാഹനങ്ങൾ പരിശോധിച്ചു.