സാന്ത്വനവഴിയിൽ പുതുചുവട്; അമല ഫെല്ലോഷിപ്പ് പ്രസ്ഥാനത്തിന് ഇത് അഭിമാന നിമിഷം

സാന്ത്വന പരിചരണത്തിൽ പുതിയ ചുവടുവച്ച് അങ്കമാലിയിലെ അമല ഫെല്ലോഷിപ്പ് പ്രസ്ഥാനം. അഞ്ചുകോടി രൂപ ചെലവിട്ട് നിർമിച്ച അമല പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്റർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് നാടിന് സമർപിക്കും.

ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങളോ നീണ്ടുനില്‍ക്കുന്ന രോഗാവസ്ഥയിൽ ഒരാൾ അനുഭവിക്കുന്ന ശാരീരികവും മാനസികവും സാമൂഹ്യവുമായ പ്രശ്നങ്ങള്‍ മനസിലാക്കിയാണ് രണ്ടായിരത്തിൽപരം അംഗങ്ങളുള്ള അമല ഫെല്ലോഷിപ്പ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിന് തുടക്കംകുറിച്ചത്. തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലെ നിർധനരായ വൃക്ക രോഗികൾക്കും കാൻസർ രോഗികൾക്കുമാണ് പദ്ധതി പ്രയോജനം ചെയ്യുക. അമ്പതിൽപരംപേരേ കിടത്തിചികിൽസിക്കാനുള്ള സൗകര്യം സെന്ററിലുണ്ട്.

നിലവിൽ അങ്കമാലി മുൻസിപ്പാലിറ്റിയിലെ താമസക്കാരായ എൺപത് രോഗികൾക്ക് അമല ഫെല്ലോഷിപ്പ് പ്രതിമാസം ആയിരം രൂപ വീതം നൽകുന്നുണ്ട്. കൂടുതൽ രോഗികളിലേക്ക് സഹായമെത്തിക്കുന്നതിന്റെ ആദ്യപടിയായാണ് സെന്ററിന്റെ തുടക്കം. പദ്ധതിയോട് അനുബന്ധിച്ച് ജൈവകൃഷിക്കും തുടക്കംകുറിച്ചു. സമീപഭാവിയിൽതന്നെ സെന്റർ വിപുലപ്പെടുത്തും.