സംസ്ഥാന അധ്യക്ഷൻ അഞ്ചു ദിവസത്തിനുള്ളിൽ; സാധ്യത ഇവർക്ക്

ബിജെപി സംസ്ഥാന അധ്യക്ഷനെ അഞ്ചു  ദിവസത്തിനുള്ളിൽ പ്രഖ്യാപിച്ചേക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ എത്തുന്നതിനു മുമ്പ് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് നീക്കം. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനം.

സംസ്ഥാന അധ്യക്ഷന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടില്‍ മുരളീധര–കൃഷ്ണദാസ് പക്ഷങ്ങള്‍ ഉറച്ചു നിന്നതോടെയാണ് പുനസംഘടനാ ചര്‍ച്ചകള്‍ താറുമാറായത്. ഇതോടെ അഖിലേന്ത്യാ അധ്യക്ഷ തിരഞ്ഞെടുപ്പിലും കേരള ഘടകത്തിനു പങ്കാളത്തമില്ലാതായി.

പുതിയ അധ്യക്ഷന്‍ എത്തി ഉടന്‍ സംസ്ഥാന പ്രസിഡന്‍റിനെ പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അഖിലേന്ത്യാ നേതൃത്വം മാറി. എന്നാല്‍ അമിത് ഷാ ഈ മാസം 26 നു കേരളത്തിലെത്തുന്നതിനു മുന്‍പ് പ്രസിഡന്‍റ് , ഭാരവാഹി പട്ടിക പ്രസിദ്ധീകരിക്കാനാണ് നീക്കം. 

പാർട്ടി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ പേരിനാണ് മുൻതൂക്കം. അധ്യക്ഷ പദവി ഒഴിഞ്ഞു കിടക്കുന്ന സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിലെ അധ്യക്ഷനെ പ്രഖ്യാപിക്കുക. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നില്‍ വനിതാ പ്രസിഡന്‍റ് എന്നാണെങ്കില്‍ ശോഭാ സുരേന്ദ്രന്‍ പ്രസിഡന്‍റാകും. കുമ്മനം രാജശേഖരന്‍, എം.ടി.രമേശ് എന്നിവരുടെ പദവിയും ഇതിനൊപ്പം പ്രഖ്യാപിച്ചേക്കും. 

പി. പരമേശ്വരൻ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാൻ അമിത് ഷായ്ക്കൊപ്പം ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്തും തിരുവനനന്തപുരത്ത് എത്തുന്നുണ്ട്.  തലസ്ഥാനത്തെത്തുന്ന അമിത് ഷാ ക്രൈസ്തവ മതമേലധ്യക്ഷനമാരുമായി  കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്.