ഒന്നു തലചായ്ക്കാൻ അമ്മയും മകളും താണ്ടുന്നത് 50 കിലോമീറ്റർ; കണ്ണീർ

80 വയസ്സുള്ള അമ്മിണിയും 52 വയസ്സുള്ള മകൾ കാമാക്ഷിയും എന്നും രാത്രി ഷൊർണൂരിൽനിന്നു ബസ് കയറും, 50 കിലോമീറ്റർ അകലെ ഗുരുവായൂർ ക്ഷേത്രത്തിലേക്കാണ് യാത്ര. അതു പക്ഷേ സുരക്ഷിതത്വം തേടിയുള്ള യാത്രയാണ്, ഒന്നു തലചായ്ക്കാനുള്ള യാത്ര. ക്ഷേത്രത്തിന്റെ നടപ്പന്തലിൽ കിടന്നുറങ്ങി പിറ്റേന്നു കണ്ണനെ കണ്ടു തൊഴുത് ഷൊർണൂരിലേക്ക് മടങ്ങും.

പരിചയമുള്ള കടകളിലും വീടുകളിലും ചെറിയ പണികൾ ചെയ്തു പകൽ ചെലവിടും. രാത്രി വീണ്ടും ഗുരുവായൂരേക്ക്. ചുഡുവാലത്തൂരിൽ വീട് എന്നൊരു അഭയസ്ഥാനമുണ്ടായിരുന്നു അമ്മിണിക്കും പണ്ട്. അഞ്ചേക്കറോളം സ്ഥലവും. എന്നാൽ, എല്ലാം പല കാലത്ത് പല കാരണങ്ങളാൽ അന്യാധീനപ്പെട്ടുപോയി.

കാമാക്ഷിക്ക് ഒരു മകനുണ്ട്, രാജൻ. കുട്ടിക്കാലത്തുണ്ടായ അപകടത്തിൽ ശരീരം തളർന്ന രാജൻ, കളിമണ്ണിൽ കരകൗശല വസ്തുക്കളുണ്ടാക്കും. ഷൊർണൂർ കാരക്കാട്ടെ സന്നദ്ധ സംഘടന 'ജീവഥ' നൽകിയ ബങ്ക് ഷോപ്പിൽ ലോട്ടറി വിൽക്കുകയാണ്. മൺപാത്ര തൊഴിലാളി വ്യവസായ സഹകരണ സംഘം ഓഫിസിന്റെ തിണ്ണയിലാണ് ഉറക്കം. 

കടപ്പാട് : മലയാള മനോരമ