ഭാര്യയോട് വഴക്കിട്ടു; മകളെ വാട്ടർ ടാങ്കിൽ മുങ്ങിക്കൊന്നു; മകനെയും കൊല്ലാൻ ശ്രമം; ക്രൂരത

പണയം വച്ച സ്വർണം എടുത്തു നൽകാത്തതിനെ ചൊല്ലി ഭാര്യയുമായുണ്ടായ തർക്കത്തെ തുടർന്ന് മൂന്ന് വയസുകാരിയെ അച്ഛൻ വെള്ളത്തിൽ മുക്കികൊന്നു. ആറുവയസുള്ള മകനെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്താനും ശ്രമിച്ചു. മാർത്താണ്ഡപുരത്താണ് സംഭവം. സെന്തിൽകുമാറെന്നയാളാണ് ഭാര്യയോട് വഴക്ക് കൂടി ഈ ക്രൂരത ചെയ്തത്. സംഭവശേഷം ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

എൽകെജി വിദ്യാർഥിനിയാണ് കൊല്ലപ്പെട്ട സഞ്ചന. മകൻ ശ്യാംസുന്ദർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഒന്നര ലക്ഷം രൂപയ്ക്ക് സെന്തിൽ കുമാർ പണയം വച്ച ആഭരണങ്ങൾ തിരികെ എടുക്കാത്തതിനെ ചൊല്ലിയാണ് കലഹമുണ്ടായത്. ബന്ധുവീട്ടിലായിരുന്ന മകനെ വീട്ടിലെത്തിച്ച ശേഷമാണ് ഇയാൾ കഴുത്തിൽ കയറിട്ട് മുറുക്കിയത്.

മകൻ അബോധാവസ്ഥയിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഭാര്യ രാമലക്ഷ്മി വാരിയെടുത്ത് ആശുപത്രിയിൽ കൊണ്ടുപോയി. മകളെ നോക്കണമെന്ന് ബന്ധുക്കളോട് ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തു. ബന്ധുക്കളെത്തിയപ്പോൾ വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് തിരികെയെത്തിയ രാമലക്ഷ്മി സമീപവാസികളുടെ സഹായത്തോടെ പിൻവാതിൽ തകർത്തു വീട്ടിനുള്ളിൽ കയറിയപ്പൊഴാണു വെള്ളം നിറച്ച ടാങ്കിൽ സഞ്ചനയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.