മുല്ലപ്പെരിയാർ അണക്കെട്ടിൽ ഉന്നതാധികാര സമിതി പരിശോധന നടത്തി

മുല്ലപ്പെരിയാർ അണക്കെട്ടിൽ ഉന്നതാധികാര സമിതി  പരിശോധന  നടത്തി. കേരളം ആവശ്യപ്പെട്ട ഷട്ടർ ഓപ്പറേറ്റിംഗ് മാനുവൽ നൽകുന്നത് സംബന്ധിച്ചു തീരുമാനമായില്ല. അണക്കെട്ടിലേക്കു വഴിയും വൈദ്യുതിയും സജ്ജമാക്കാനുള്ള തമിഴ്നാടിന്റെ ആവശ്യം നടപ്പിലാക്കാൻ നടപടി തുടങ്ങിയെന്നു ഉന്നതാധികാര സമിതി വ്യക്തമാക്കി.

 കേന്ദ്രം ജല കമ്മീഷൻ അംഗം ഗുൽഷൻ രാജ്, കേരള പ്രതിനിധി ബി അശോകൻ, തമിഴ്‌നാട് പ്രതിനിധി കെ.മണിവാസന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം  തേക്കടിയിൽ നിന്ന് ബോട്ട് മാർഗം  മുല്ലപ്പെരിയാർ അണക്കെട്ടിൽ എത്തി പരിശോധന നടത്തി. എട്ടു മാസങ്ങൾക്കു ശേഷമാണ്  ഈ സന്ദർശനം.  സമിതി എത്തുന്നതിനു  മുന്നോടിയായി തിരക്കിട്ടു  അണക്കെട്ട് പെയിന്റ് അടിച്ചു, മുൻകരുതൽ ബോർഡുകൾ സ്ഥാപിച്ചിരുന്നു.

അണക്കെട്ടിൽ നിന്നുള്ള സ്വീപ്പേജ് വെള്ളത്തിന്റെ അളവ് മിനിറ്റിൽ 35ലിറ്ററാണ്, ഡാമിന്റെ ആരോഗ്യത്തിൽ  ആശങ്കയില്ലെന്നും  ഉന്നതാധികാര സമിതി വിലയിരുത്തി. 2, 4 നമ്പർ ഷട്ടറുകൾ ഉയർത്തി സംഘം പരിശോധിച്ചു. 

ഷട്ടർ ഓപ്പറേറ്റിംഗ് മാനുൽ വേണമെന്ന്  കേരളം വാര്ഷങ്ങളായി അവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെയും തീരുമാനം ആയിട്ടില്ല.

മഹാപ്രളയകാലത്ത് തകർന്നവള്ളക്കടവ് - മുല്ലപ്പെരിയാറിലേക്കുള്ള വഴിയുടെ പുനർ നിർമാണം,  അണക്കെട്ടിലേക്കുള്ള  വൈദ്യുതീകരണം എന്നി ആവശ്യങ്ങളാണ് തമിഴ്‌നാട് ഉന്നയിച്ചത്. പെരിയാർ ടൈഗർ റിസെർവിന്റെ പ്രധാന മേഖലയിലൂടെ റോഡും വൈദ്യുതി ലൈനും കടന്നു പോകേണ്ടതിനാൽ ഇതിനു വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം. എന്നാൽ ഇതിനു നടപടി സ്വീകരിക്കണം എന്ന് ഉന്നതധികാര സമിതി നിലപാടെടുത്തു.