മണ്ണാർക്കാട് മൈലാംപാടത്ത് നാട്ടുകാരെ ഭീതിയിലാക്കിയ പുലി വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി. വന്യമൃഗം ശല്യമായതോടെ നാട്ടുകാരുടെ പ്രക്ഷോഭത്തിനിടെയാണ് വനംവകുപ്പ് പുലിയെപിടിക്കാന്‍ ഇരുമ്പ് കൂട് സ്ഥാപിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് എട്ടുവയസുള്ള പുള്ളി പുലി കൂട്ടില്‍ കുടുങ്ങിയത്.
പുലിയെ വീഴ്ത്താന്‍ രണ്ടാഴ്ചയിലേറെയായി വനംവകുപ്പ് ഇരുമ്പ് കൂട് സ്ഥാപിച്ച് കാത്തിരിക്കുകയായിരുന്നു. ഇരകളെ മാറ്റി നല്‍കിയിട്ടും പുലി കൂട്ടില്‍ കയറാതെ വഴിമാറിപ്പോയി. കൂട് മറ്റൊരിടത്തേക്ക് മാറ്റി പരീക്ഷിച്ചപ്പോഴാണ് ഇന്ന് പുലര്‍ച്ചെ പുലി കെണിയില്‍ വീണത്. നാലു ദിവസം മുൻപ് ബേബി ഡാനിയലിന്റെ വീട്ടുവളപ്പില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി വീണത്.
സൈലന്റുവാലിയുടെ താഴ്‌വാരത്തുളള മണ്ണാര്‍ക്കാട്ടെ വിവിധ പ്രദേശങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമാണ്. മൈലാംപാടം, പൊതോപാടം, കണ്ടമംഗലം, മേക്കളപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ നിന്ന് പശു, ആട് തുടങ്ങി വളര്‍ത്തുമൃഗങ്ങളെ പുലി കൊന്നൊടുക്കി. പുലിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം സുരക്ഷിതമായ ഉൾവനത്തിലേക്ക് പുലിയെ മാറ്റുമെന്ന് മണ്ണാർക്കാട് ഡിഎഫ്ഒ അറിയിച്ചു.