പൈപ്പ് പൊട്ടി; കോഴിക്കോട് മെഡിക്കല്‍ കോളജിലെ വെള്ളംകുടി മുട്ടി

കോഴിക്കോട് കൂളിമാട് പമ്പിങ് സ്റ്റേഷനില്‍ നിന്നുള്ള ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള ജല വിതരണം നിര്‍ത്തിവച്ചു.  വെള്ളത്തിനായി നെട്ടോട്ടത്തിലാണ് രോഗികള്‍. ലാബുകളുടെ പ്രവര്‍ത്തനത്തെയും ജലക്ഷാമം ബാധിച്ചു. അറ്റകുറ്റപ്പണികള്‍ നടത്തി ജലവിതരണം പുനസ്ഥാപിക്കാനാണ് ശ്രമം. 

കൂളിമാട് പമ്പിങ് സ്റ്റേഷനില്‍ നിന്നുള്ള പ്രധാന ജലവിതരണ പൈപ്പാണ് പൊട്ടിയത്. മൂന്നര മീറ്ററിലധികം ഭാഗത്ത് പൊട്ടലുണ്ട്. അഞ്ചരമീറ്ററുള്ള ഈ പൈപ്പ് പൂര്‍ണമായും മാറ്റി പുതിയത് സ്ഥാപിക്കണം.അതിനുള്ള ജോലികളാണ് നിലവില്‍ പുരോഗമിക്കുന്നത്. എന്നാല്‍ ഇതിനു സമീപത്തു ജൈക്ക പദ്ധതിയുടെ പൈപ്പുണ്ട്. 

ഇതിനാല്‍ തന്നെ അത്ര വേഗത്തില്‍ പൈപ്പ് മാറ്റല്‍ നടക്കില്ല. മെഡിക്കല്‍ കോളജ്, കോവൂര്‍ ഭാഗങ്ങളിലേക്കുള്ള ജല വിതരണമാണ് നിര്‍ത്തിയത്. കുപ്പികളിലും ബക്കറ്റുകളിലും വെള്ളം ശേഖരിക്കുകയാണ് രോഗികളുടെ ബന്ധുക്കള്‍.

ലാബുകളിലെ പരിശോധന പാതി നിലച്ചിരിക്കുകയാണ്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ആശുപത്രിയില്‍ വെള്ളമെത്തിക്കുന്നുണ്ട്.എന്നാലും അത് ആവശ്യതത്തിന് തികയുന്നില്ല. ഇന്ന് വൈകുന്നേരത്തോടെ പൈപ്പ് മാറ്റി ജലവിതരണം പുനസ്ഥാപിക്കാന്‍ കഴിയുമെന്നാണ് ജല അതോറിറ്റി അധികൃതര്‍ പറയുന്നത്.