വനഭൂമി വെട്ടി ഏകവിളത്തോട്ടമാക്കാൻ നീക്കം; തൃശിലേരിയിൽ മനുഷ്യചങ്ങല

വയനാട് മാനന്തവാടി തൃശിലേരിയില്‍ സ്വാഭാവികവനം വെട്ടിമാറ്റി ഏകവിളത്തോട്ടമാക്കാനുള്ള വനം വകുപ്പ്  നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നൂറേക്കറോളം സ്ഥലത്തെ മരങ്ങളാണ് വെട്ടിമാറ്റാന്‍ നീക്കം .ഇതിനെതിരെ മാനന്തവാടി നഗരസഭയുടെ ആഭിമുഖ്യത്തില്‍ അടുത്ത വ്യാഴാഴ്ച മനുഷ്യചങ്ങല സംഘടിപ്പിക്കും.

നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ബേഗൂര്‍ റേഞ്ചില്‍പ്പെട്ട നൂറേക്കറോളം വരുന്ന വനഭൂമി വെട്ടിമാറ്റി തേക്ക് മരങ്ങള്‍ നടാനാണ് നീക്കം.

1958 ല്‍ ഇവിടെ പ്ലാന്റേഷന്‍ നടന്നിരുന്നു. പക്ഷെ തേക്ക് മരങ്ങളേക്കാള്‍ കൂടുതല്‍ സ്വാഭാവികമരങ്ങള്‍ നിറഞ്ഞു. മികച്ചൊരു ആവാസവ്യവസ്ഥയും രൂപപ്പെട്ടു. നീരുറവകള്‍ നിരവധിയുണ്ട്. ജൈവവൈവിധ്യങ്ങളുടെ സാന്നിധ്യവും.ഈ മരങ്ങള്‍ വെട്ടിമാറ്റി വീണ്ടും തേക്ക് വെച്ച് പിടിപ്പിക്കാനാണ് നീക്കം. കണ്ണൂര്‍ സര്‍ക്കിള്‍ സിസിഎഫ് ഇത് സംബന്ധിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു.ഇതിനെതിരെ കര്‍ഷകസംഘം, വന്യമൃഗപ്രതിരോധകര്‍മ്മസമിതി എന്നിവ രംഗത്തെത്തി. സ്വാഭാവികവനം ഇല്ലാതായാല്‍ വന്യമൃഗശല്യം രൂക്ഷമാകുമെന്ന് നാട്ടുകാര്‍ പറയുന്നു.

ഈ മാസം ഇരുപത്തിനാലിനാണ് മാനന്തവാടി നഗരസഭ പ്രതിഷേധസൂചകമായി മനുഷ്യചങ്ങല സംഘടിപ്പിക്കുന്നത്. വനം മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതേക്കുറിച്ച് നിവേദനവും നല്‍കിയിരുന്നു.