ഭൗമ സൂചിക പദവി; വിലയും വിൽപനയും കൂടി മറയൂർ ശർക്കര

ഭൗമ സൂചിക പദവി ലഭിച്ചതോടെ മറയൂര്‍ ശര്‍ക്കരക്ക് മികച്ച വില ലഭിച്ചു തുടങ്ങിയെന്ന് കർഷകർ. വ്യാജ ശർക്കര കുറഞ്ഞതോടെയാണ് മറയൂർ ശർക്കരയുടെ വില്പന വർധിച്ചത്. ശർക്കര ഉണ്ടാക്കുന്നത് കാണാൻ നിരവധി സഞ്ചാരികളാണ് മറയൂരിലേക്ക് എത്തുന്നത്.

60 കിലോ അടങ്ങുന്ന ഒരു ചാക്ക് മറയൂർ ശര്‍ക്കരയ്ക്ക് 4000 രൂപ വരെയാണ്  ഈ ഓണവിപണിയിൽ ലഭിച്ചത്. മുന്‍ക്കാലങ്ങളില്‍ ശരാശരി ഉയര്‍ന്ന വിലയായി ലഭിച്ചത് 3500 രൂപയായിരുന്നു. ഭൗമസൂചിക പദവി ലഭിച്ചതോടെ ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് വില വർധനവിന്  പ്രധാന കാരണം. ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു ഇത്തവണ ലഭിച്ചത്. കിലോയിക്ക് 55 രൂപ ലഭിച്ചിരുന്നിടത്ത് 66 രൂപയാണ് ലഭിച്ചത്. എന്നാല്‍ എഴുപത്തിയഞ്ച് രൂപയെങ്കിലും ലഭിച്ചാലെ മറയൂർ ശർക്കര ലാഭകരമാകുവെന്ന് കർഷകർ.

ഭൗമ സൂചിക പദവി ലഭിച്ചതിനെ തുടര്‍ന്ന്  മറയൂര്‍ ശര്‍ക്കര ഉണ്ടാക്കുന്നത്  കാണാനും വാങ്ങാനും  നിരവധി സഞ്ചാരികളാണ് എത്തുന്നത്. മധുരമേറിയ മറയൂരിലെ കരിമ്പിന്‍ നീര് രുചിക്കാനും വിനോദ സഞ്ചാരികള്‍ മറക്കാറില്ല.