ബിജെപിയിലേക്ക് എന്ന് പ്രചാരണം; പിന്നിൽ സംഘികളും മുസ്‌ലിം തീവ്രവാദികളും: ജയരാജൻ

ബിജെപിയിൽ ചേരുന്നുവെന്ന പ്രചാരണങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ച് സിപിഎം നേതാവ് പി ജയരാജൻ. സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങൾക്ക് പിന്നിൽ‌ സംഘപരിവാറും മുസ്‌ലിം തീവ്രവാദി ഗ്രൂപ്പുകളുമാണ്. പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജയരാജൻ ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. 

''സംഘപരിവാര ശക്തികൾക്കെതിരായി രാഷ്ട്രീയ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗവും സിപിഐഎം പ്രവർത്തകൻ എന്ന നിലയ്ക്ക് പോരാടിയ ആളാണ് ഞാൻ.അത് ഇപ്പോളും തുടർന്ന് കൊണ്ടിരിക്കുകയാണ്.അതിനാൽ തന്നെ ഈ വ്യാജ വാർത്തകൾ ജനങ്ങൾക്കിടയിൽ വിലപ്പോവില്ല''- ജയരാജൻ കുറിച്ചു. 

കുറിപ്പ് വായിക്കാം:

എന്നെ സംബന്ധിച്ച ഒരു വ്യാജവാർത്ത ഇന്നലെ മുതൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടിരുന്നു.എന്നാൽ ആ സമയത്ത് അത് ഞാൻ അവഗണിക്കുകയായിരുന്നു.

എന്നാൽ ഇന്ന് ആർഎസ്എസ് ചാനലായ ജനം ടിവിയുടെ ലോഗോ വെച്ച പോസ്റ്ററുകളാണ് കാണുന്നത്.പ്രചരിപ്പിക്കുന്നതോ സംഘികളും മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളും.

ഇതോടെ ഈ വ്യാജവാർത്ത പ്രചാരണത്തിന് പിന്നിൽ സംഘപരിപാരവും മുസ്ലിം തീവ്രവാദി ഗ്രൂപ്പുകളും ആണെന്ന് വ്യക്തമായിരിക്കുകയാണ്.

ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കും.

പിതൃശൂന്യ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നല്ല കഴിവുള്ളവരാണ് സംഘികൾ.അച്ചടി പത്രങ്ങൾ പ്രസിദ്ധീകരിക്കാത്തതിന്റെ തലേ ദിവസം ഭീകരമായ കൊലപാതകങ്ങളും അക്രമണങ്ങളുമാണ് അവർ നടത്താറുള്ളത്. റിപ്പബ്ലിക് ദിനത്തിൽ സ:കെ വി സുധീഷിനെ വീട്ടിൽ കയറി അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയതും 

20 വര്ഷം മുൻപൊരു തിരുവോണ നാളിൽ എന്നെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതും ഈ അവസരത്തിൽ ഓർക്കേണ്ടതാണ്.ഈ തിരുവോണ നാളിൽ തന്നെയാണ് ബിജെപിയിൽ ചേരുന്നുവെന്ന നെറികെട്ട നുണയും സംഘപരിവാരം പ്രചരിപ്പിക്കുന്നത്.

സംഘപരിവാര ശക്തികൾക്കെതിരായി രാഷ്ട്രീയ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗവും സിപിഐഎം പ്രവർത്തകൻ എന്ന നിലയ്ക്ക് പോരാടിയ ആളാണ് ഞാൻ.അത് ഇപ്പോളും തുടർന്ന് കൊണ്ടിരിക്കുകയാണ്.അതിനാൽ തന്നെ ഈ വ്യാജ വാർത്തകൾ ജനങ്ങൾക്കിടയിൽ വിലപ്പോവില്ല.