വിഗ്രഹമോഷണം തെളിയിക്കാൻ കാരണക്കാരി; രമണിക്ക് വീട് കൈമാറി

ഏറ്റുമാനൂര്‍ വിഗ്രഹമോഷണം തെളിയാന്‍ കാരണക്കാരിയായ തിരുവനന്തപുരം വെള്ളറട സ്വദേശി രമണിക്ക് ദേവസ്വംബോര്‍ഡ് വീട് കൈമാറി. ശരണാശ്രയം പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച വീടിന്‍റെ താക്കോല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് കൈമാറിയത്.സംഭവം നടന്നു നാലു പതിറ്റാണ്ട് പിന്നിടുമ്പോഴാണ് ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ പെട്ട രമണിക്ക് വീട് കിട്ടുന്നത്. 

1981 മേയ് 24 നു ഏറ്റുമാനൂര്‍ അമ്പലത്തില്‍ നടന്ന വിഗ്രഹമോഷണത്തിലെ മോഷ്ടാവിനെ പിടികൂടാന്‍ നിമിത്തമായത് പാറശാല ഗവണ്‍മെന്‍റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ രമണിയുടെ പരീക്ഷാ പേപ്പറായിരുന്നു. മോഷണത്തിനുപയോഗിച്ച  പാര പൊതിയാന്‍ ഉപയോഗിച്ചത് ഈ പരീക്ഷാ പേപ്പറായിരുന്നു. ആക്രിക്കടയില്‍ തൂക്കിവിറ്റ പരീക്ഷാ പേപ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് മോഷ്ടാവിനെ കണ്ടെത്തുന്നതിനു നിമിത്തമായത്. പിന്നീട് ജീവിതപ്രാരാബ്ദത്തില്‍ പെട്ടരമണിയുടെ ജീവിതം മനോരമയില്‍ വാര്‍ത്തയായി. തുടര്‍ന്നാണ് വീടു വെച്ചുനല്‍കാന്‍ ദേവസ്വംബോര്‍ഡ് തീരുമാനിച്ചത്