കാര്യങ്കോട് പുഴയിലെ ഓളങ്ങള്‍ ഇനി വഞ്ചിപ്പാട്ടിന്റെ ശീലുമൂളും; ഉത്തരമലബാർ ജലോത്സവം

കാസര്‍കോട് കാര്യങ്കോട് പുഴയില്‍ നടക്കുന്ന ഉത്തരമലബാര്‍ ജലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ചുരുളന്‍ വള്ളങ്ങളാണ് ജലമേളയില്‍ മാറ്റുരയ്ക്കുന്നത്. വിവിധ ക്ലബുകളുടേയും, സംഘടനകളുടേയും നേതൃത്വത്തില്‍ ജലമാമാങ്കം സംഘടിപ്പിക്കും. സെപ്റ്റംബര്‍ 15ന് ആണ് പരിപാടി. 

പ്രളയകാലത്ത് തീരവാസികളെ ആശങ്കയിലാക്കി നിറഞ്ഞൊഴുകിയ കാര്യങ്കോട് പുഴയിലെ ഓളങ്ങള്‍ ഇനി വഞ്ചിപ്പാട്ടിന്റെ ശീലുമൂളും. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി എന്നാല്‍ ആവേശം തെല്ലും ചോരാതെയായിരിക്കും മത്സരങ്ങള്‍. പൊതുജന പങ്കാളിത്തത്തോടെ നടത്തുന്ന മത്സരത്തില്‍, ചെലവുകഴിച്ച് 

ബാക്കിയുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും. വെങ്ങാട്ട് ശ്രീ വയൽക്കര ചുരുളനാണ് ഇക്കുറി ആദ്യം നീറ്റിലിറക്കിയത്. ഇഷ്ടദേവന് മുന്നിൽ അമരവും തുഴയും വച്ച് പ്രാർത്ഥിച്ച് അത്യാവേശപൂർവ്വമായിരുന്നു ചടങ്ങ്. രണ്ടുവര്‍ഷം മുമ്പ് നടന്ന ജലമേളയില്‍ വെങ്ങാട്ട് ശ്രീ വയൽക്കരയായിരുന്നു ഉത്തരമലബാറിന്റെ ജലരാജപട്ടം സ്വന്തമാക്കിയത്. 18 ചുരുളൻ വള്ളങ്ങള്‍ ഇത്തവണ കാര്യങ്കോട് പുഴയില്‍ തുഴയെറിയും. മറ്റ് വള്ളങ്ങളുടെ പരിശീലനവും വരും ദിവസങ്ങളിൽ ആരംഭിക്കും. നൂറ്റാണ്ടിലെ വലിയെ പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജലമേള നടന്നില്ല.