‘ജീവനിൽ പേടിയില്ലെങ്കിൽ ചികിത്സ തേടാം തലശേരിയിൽ’; അക്രമാസക്തരും ജനറൽ വാർഡിൽ

തലശേരി സർക്കാർ ആശുപത്രിയിൽ, ഏത് സമയവും അക്രമാസക്തമായേക്കാവുന്ന   രോഗികളെ കെട്ടിയിട്ട് ചികിത്സിക്കുന്നത് ജനറൽ വാർഡിൽ. സ്ത്രീകളടക്കമുള്ള മറ്റ് രോഗികൾ കഴിയുന്നത് ജീവൻ പണയം വച്ചാണ്. മദ്യപാനത്തെ തുടർന്ന് ആശുപത്രിയിലെത്തുന്നവർക്ക് നൽകുന്ന പ്രാകൃത ചികിത്സയുടെ ദുരിതം മറ്റ് രോഗികളും അനുഭവിക്കുകയാണ്.

ദയനീയമാണ് തലശേരി സർക്കാർ ആശുപത്രിയുടെ അവസ്ഥ. മദ്യപിച്ച് അവശരായി വഴിയിൽ കിടക്കുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നത് പതിവ് കാഴ്ചയാണ്. ഒരു ദിവസം കഴിഞ്ഞ്, മദ്യം കിട്ടാതാകുമ്പോൾ ഇവർ അക്രമാസക്തരാകും.  അപ്പോൾ കയ്യും കാലും കട്ടിലിനോട് കെട്ടിയിടും. ചുമച്ച് ചുമച്ച് ചോര ഛർദിക്കും. കെട്ട് പൊട്ടിക്കാനുള്ള ശ്രമവും അലർച്ചയും മറ്റ് രോഗികളുടെ ഉറക്കം കെടുത്തുകയാണ്. ഏത് നിമിഷവും രോഗികൾ അക്രമിക്കപ്പെടും. പ്രത്യേക പരിചരണം വേണ്ടവരെയടക്കം കുത്തി നിറച്ചാണ് വാർഡിലെ ചികിത്സ എന്നതും ദുരിതം ഇരട്ടിയാക്കുന്നു.

മാഹിയിൽ മദ്യം സുലഭമായതാണ് ഈ ആശുപത്രിയിൽ ഇത്രയേറെ പേർ എത്താൻ കാരണം. ലഹരി വിമുക്ത ചികിത്സ വാർഡ് വേണമെന്ന ആവശ്യത്തിന് പഴക്കമേറെയുണ്ട്. ആരോഗ്യ മന്ത്രിയുടെ നിർദേശങ്ങൾ പോലും ചവറ്റുകൂട്ടയിലിടുകയാണ് പതിവ്.