ആറ്റിക്കുറുക്കിയ കവിതകളുടെ തോഴൻ; മാഞ്ഞുപോകാത്തൊരീണമായ് ആറ്റൂര്‍

ഉത്തരാധുനികകാലത്തിനും സത്യാനന്തര കാലത്തിനും മധ്യേയുള്ള പാലമായിരുന്നു ആറ്റൂര്‍ കവിതകള്‍. ആരെങ്കിലും തെളിച്ച വഴിയിലൂടെയായിരുന്നില്ല ആ യാത്ര. പതിയെ നടന്ന ഏകാകിയുടെ വാക്കും വാഴ്്്വും ആഴത്തില്‍ അറിഞ്ഞവരും വളരെക്കുറവ്. മലയാളഭാഷയും സാഹിത്യവും തനിക്ക് ഏറെ കടപ്പെട്ടതാക്കിക്കൊണ്ടാണ് ആറ്റൂരിന്റെ മടക്കം.

ആറ്റിക്കുറിക്കിയ കവിതയായിരുന്നു ആറ്റൂര്‍ രവിവര്‍മ.  വിത്തുപോലെ ദൃഢവും ചെറുതുമായ വാക്കുകള്‍. അതില്‍ നിന്ന് മുളപൊട്ടുന്ന ആശയങ്ങള്‍ വടവൃക്ഷംപോലെ പടന്നു പന്തലിച്ചു. ആറ്റൂര്‍ ഒരിക്കല്‍ പറഞ്ഞു– വിഷം പോലെയും മരുന്നുപോലെയുമാണ് എന്റെ എഴുത്ത്, സദ്യപോലെയല്ല. ജനകീയതയ്ക്കോ സ്വീകാര്യതയ്ക്കോവേണ്ട ഒരുവാക്കുപോലും മിണ്ടാത്ത കവി. അതുകൊണ്ടാവാണം അഞ്ചുപതിറ്റാണ്ടിലേറെ നീണ്ട എഴുത്തുകാലത്ത് കടലാസിലായത് നൂറുനൂറ്റമ്പതു കവിതകള്‍ മാത്രം. മലയാളത്തില്‍ ആധുനികത എന്ന വിളിക്കുന്ന കാവ്യരീതി വലിയ പ്രചാരത്തിലുള്ള കാലത്താണ് ആറ്റൂര്‍ എഴുത്തുതുടങ്ങിയത്. നഗത്തില്‍ ഒരു യക്ഷന്‍ എന്ന കവിത ഉള്‍പ്പെടുന്ന പുതുമുദ്രകള്‍ വായിച്ചാല്‍ അത് മനസിലാകും. ഏറെക്കവിതകളും അച്ചടിച്ചുവന്നത് ആനുകാലികങ്ങളില്‍. പേടി, അവന്‍ ഞാനല്ലോ, ഭ്രാന്ത്, അര്‍ക്കം, മേഘരൂപന്‍, സംക്രമണം, ക്യാന്‍സര്‍,ഉദാത്തം തുടങ്ങിയ കവിതകളൊക്കെ നിരൂപക പ്രശംസനേടി. പക്ഷേ ആറ്റൂര്‍ അതൊന്നും ഗൗനിച്ചില്ലെന്ന് വേണം പറയാന്‍ വേഗം നടക്കുന്നോരാളുകളെല്ലാരും. ഞാനൊരമാന്ദക്കൊടിമരമല്ലോ എന്നാണദ്ദേഹം പറഞ്ഞത്.

മൗനം വാക്കായിമാറുന്ന എഴുത്തുരീതിയാരിന്നു അദ്ദേഹത്തിന്റേത്. ആറ്റൂര്‍ രവിവര്‍മയുടെ കവിതകള്‍ എന്ന പേരില്‍ രണ്ടുസമാഹാരങ്ങള്‍ വലിയ ഇടവേളകളില്‍ പുറത്തിറങ്ങി. ഒറ്റപ്പെടലും അലച്ചിലും മിക്കവാറും കവിതകളുടെയും ഉള്ളില്‍ ഒളിഞ്ഞിപ്പുണ്ട് നമ്മെക്കാണാന്‍. പെണ്ണുങ്ങളുെട അവസ്ഥയില്‍ ഏറെ വിഷമിച്ചിരുന്ന കവി പുറപ്പെട്ടേടത്താണൊരായിരം കാതമവള്‍ നടന്നിട്ടും എന്നെഴുതിയത് അനുഭത്തിന്റെ വെളിച്ചത്തിലാണ്.സംസ്കൃതത്തെയും ഇംഗ്ലീഷിനെയും തമിഴിന് സ്നേഹിച്ചു ആറ്റൂര്‍.  സുന്ദരസ്വാമിയുടെ  ജെ.ജെ. ചിലകുറിപ്പുകള്‍, പുളിമരത്തിന്റെ കഥ എന്നിവ മലയാളത്തിലാക്കി അദ്ദേഹം. ഒടുവില്‍ കമ്പരാമായണം മൊഴിമാറ്റുന്ന ജോലിയിലായിരുന്നു. ചെന്നൈയിലെ മാര്‍കഴിപ്പാട്ടുല്‍വത്തില്‍ പതിവുകാരനായിരുന്ന കവി തുയിലുണരല്‍ എന്ന കവിതയില്‍ ഇങ്ങനെ എഴുതി വണ്ടി നിറച്ചും പ്രയാണികള്‍.  വാക്കിലും ഭാവത്തിലും ആരോടും സാമ്യംപറയാനാകാത്ത കവി. എഴുത്തച്ഛന്‍ പുരസ്കാരം, കേന്ദ്ര–സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ അങ്ങനെ ഒട്ടേറെ അംഗീകാരങ്ങള്‍ ആറ്റൂരിന് കിട്ടി. അതുകൊണ്ട് കവി സന്തോഷിക്കുകയോ വിഷമിക്കകയോ  പരിഭവിക്കുകയോ ചെയ്തില്ല. കവി ഒരിക്കില്‍ പറഞ്ഞു. ഞാനത്ര ജനപ്രിയനല്ല, അങ്ങനെ ആവേണ്ടതുമില്ല, ഞാനൊരു സെല്ലില്‍ സംസാരിക്കുന്നവനാണ്, പൊതുയോഗത്തെ അഭിമുഖീകരിക്കുന്നവല്ല. കവിയ്ക്ക് അങ്ങനെ പറയാം. തൊണ്ടുകളില്‍ പുനര്‍ജനിക്കുന്ന മാഞ്ഞുപോകാത്തൊരീണമായാണ് ആറ്റൂര്‍ മടങ്ങുന്നത്.