ബസ് ഓടിക്കവേ ഹൃദയാഘാതം; ഡ്രൈവർ‍ മരണത്തിനു കീഴടങ്ങി; മറക്കില്ല ആ മനസ്സാന്നിധ്യം

നെടുമങ്ങാട്: സ്റ്റേ ഡ്യൂട്ടി കഴിഞ്ഞ് പുലർച്ചെ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം കെഎസ്ആർടിസി ഡ്രൈവർ മരിച്ചു. 40 യാത്രക്കാരുണ്ടായിരുന്ന ബസ് ‍ഡ്രൈവർ കുഴഞ്ഞുവീഴും മുൻപ് സുരക്ഷിതമായി നിർത്തിയതു മൂലം യാത്രക്കാർക്ക് അപകടമില്ല. ബസിലെ യാത്രക്കാരനായ മറ്റൊരു കെഎസ്ആർടിസി ഡ്രൈവർ അതിവേഗം ബസ് ഓടിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.

മിതൃമ്മല പരപ്പിൽ നിന്നു നെടുമങ്ങാട്ടേക്ക് വരികയായിരുന്ന ബസിലെ ഡ്രൈവർ മൂഴി കൊല്ലാ കുളപ്പള്ളി കിഴക്കുംകര വീട്ടിൽ കെ.ജയരാജ് (55) ആണ് ഡ്യൂട്ടിക്കിടെ മരണത്തിനു കീഴടങ്ങിയത്. പുലർച്ചെ 5.30 ന് മൂഴി കൊല്ലായ്ക്ക് സമീപം എത്തിയപ്പോഴാണ് തളർച്ചയും നെഞ്ച് വേദനയും ജയരാജിന് അനുഭവപ്പെട്ടത്. മനസ്സാന്നിധ്യം കൈവിടാതെ ബസ് ഒതുക്കി നിർത്തി.

ഡ്യൂട്ടിക്ക് പോകാനായി  ഇതേ ബസിൽ വരികയായിരുന്ന കെഎസ്ആർടിസി ഡ്രൈവർ ടി.ജി.ജയകുമാർ ബസ് ഓടിച്ച് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും ജയരാജിന് ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം മൂന്ന് മണിയോടെ നെടുമങ്ങാട് ഡിറ്റിഒ ഓഫിസിന് മുന്നിൽ പൊതു ദർശനത്തിന് വച്ചു. ഭാര്യ : പരേതയായ രാധാമണി. മക്കൾ : ജയരജ്ഞിനി, ജയരാജിനി. മരുമകൻ : ഉണ്ണി. മരണാനന്തര ചടങ്ങ് ഞായർ വൈകിട്ട് 3ന്.