നായനാരുടെ കാലത്ത് ഇത് നടപ്പില്ല; എല്ലാം മുഖ്യമന്ത്രി അറിഞ്ഞ്: തുറന്നടിച്ച് ജേക്കബ് തോമസ്

കറന്‍റ് ബുക്സ് ഉടമകളെയും തന്നെയും സർക്കാർ നിരന്തരം പീഡി പ്പക്കുന്നുവെന്ന് ഡിജിപി ജേക്കബ് തോമസ്. ഒരേസമയം മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുന്ന നയവും പുസ്തകങ്ങൾക്ക് എതിരെ കേസെടുക്കുകയും ചെയ്യുന്ന സർക്കാരുകൾ ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്ന് അദേഹം തുറന്നടിച്ചു. ഔദ്യോഗിക രഹസ്യങ്ങള്‍ ആത്മകഥയിലൂടെ ജേക്കബ് തോമസ് വെളിപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ച് കേസ്. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കവെയാണ് ഇത്തരം നടപടികൾ. 

കൊലപാതക കേസുകളും, സെൻസേഷനൽ കേസുകളും മാത്രം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എന്തുകൊണ്ട് ഇത്തരത്തിൽ ഉള്ള കാര്യങ്ങളിൽ ഇടപെടുന്നുവെന്ന് മനസ്സിലാവുന്നില്ല. സിവിൽ സർവിസ് പരീക്ഷ എഴുതി വന്ന  സീനിയറായ ഒരു ഡിജിപിയാണ്. എന്റെ അവസ്ഥ ഇതാണെങ്കിൽ മറ്റുള്ളവരുടെ കാര്യം എന്തായിരിക്കുമെന്ന് അദ്ദേഹം ചോദിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ എനിക്കെതിരെ ഇത്തരം നടപടികൾ നടക്കില്ല.

കറന്റ് ബുക്സിന്റെ ഒാഫീസിൽ പോയി കേസിൽ പെടുത്തുമെന്നു ഭീക്ഷണിപ്പെടുത്തിയും എഡിറ്റ് ചെയ്യാത്ത പ്രൂഫുകളും വരെ വേണമെന്ന് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടു. ലിബറൽ െഎഡിയോളജിയുടെ ഭാഗമായവർ തന്നെ ഇത്തരത്തിൽ പെരുമാറുന്നത് എന്തിനാണ് എന്നു മനസിലാകുന്നില്ലെന്നും  അദ്ദേഹം പറയുന്നു.

വിആർഎസ് തടഞ്ഞുവച്ചും, സസ്പെൻഷനിലാക്കിയും സർക്കാർ പീഡന പരമ്പര തുടരുകയാണ്. കെ.കരുണാകരന്റെയോ നായനാരുടെയോ കാലത്താണ് ഇതെങ്കിൽ നടക്കിലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

പുസ്തകം പ്രസിദ്ധീകരിച്ചവരെ പോലും വേട്ടയാടുന്നതില്‍ സര്‍ക്കാര്‍ നിലപാട് ലജ്ജാകരമെന്ന് എഴുത്തുകാരി സാറ ജോസഫ് ഇന്നലെ പ്രതികരിച്ചിരുന്നു.