15 കോടി ചിലവിൽ കൺവെന്‍ഷൻ സെന്റർ; അനുമതിയില്ല; മനംനൊന്ത് പ്രവാസിയുടെ ആത്മഹത്യ

കണ്ണൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തു. നൈജീരിയയിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന കൊറ്റാളി സ്വദേശി സാജൻ പാറയിലാണ് മരിച്ചത്. പുതുതായി നിർമിച്ച കൺവെൻഷൻ സെന്ററിന് ആന്തൂർ നഗരസഭ പ്രവർത്തന അനുമതി നൽകാത്തിൽ മനംനൊന്താണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു. എന്നാൽ മനപൂർവം അനുമതി വൈകിപ്പിച്ചിട്ടില്ലെന്നാണ് നഗരസഭ പറയുന്നത് 

പതിനഞ്ച് കോടിയിലധികം രൂപ ചെലവഴിച്ചാണ് തളിപ്പറമ്പ് ബക്കളത്ത് പ്രവാസി വ്യവസായി സാജൻ പാറയിൽ വില്ലകളും കണവെൻഷൻ സെന്ററും നിർമിച്ചത്. അപേക്ഷ നൽകി നാലു മാസത്തോളമായിട്ടും നഗരസഭ അകാരണമായി പ്രവർത്തനാനുമതി വൈകിപ്പിച്ചതിൽ മനം നൊന്താണ് സാജൻ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. നഗരസഭ അധ്യക്ഷ പി.കെ.ശ്യാമളയോട് പരാതിപെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്.

അതേ സമയം, സ്വാഭാവിക നടപടിക്രമങ്ങൾ പൂർത്തിയാകാത്തതാണ് അന്തിമ അനുമതി നൽകാൻ വൈകിയതെന്ന് നഗരസഭ അറിയിച്ചു.