വെടി പൊട്ടിയതല്ല; പൊട്ടിച്ചു കളഞ്ഞത്; 'സുരക്ഷാ വീഴ്ച'യിൽ മനോജ് എബ്രഹാം

പ്രധാനമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടിയതല്ലെന്നും ശരിയായി പ്രവർത്തിക്കാതിരുന്നതിനാലാണു അതിലെ വെടിയുണ്ട തറയിലേക്കു പൊട്ടിച്ചു കളഞ്ഞതെന്നും പൊലീസ് വിശദീകരണം. സാധാരണ വിവിഐപി ഡ്യൂട്ടിക്കു നിയോഗിക്കുന്ന പൊലീസുകാരുടെ കൈവശമുള്ള തോക്ക് നേരത്തെ പരിശോധിക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രിയുടെ വേദിക്കരികിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ പിസ്റ്റൾ അത്തരത്തിൽ പരിശോധിച്ചപ്പോൾ അതിലെ കാഞ്ചി വലിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു.

തുടർന്നു മേലുദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സെൻട്രൽ സ്റ്റേഡിയത്തിലെ ബാസ്കറ്റ് ബോൾ കോർട്ടിനു സമീപം തറയിലേക്കു നിറയൊഴിക്കുകയായിരുന്നുവെന്നു ദക്ഷിണമേഖലാ എഡിജിപി: മനോജ് ഏബ്രഹാം പറഞ്ഞു. അതിനു ശേഷം ആ ഉദ്യോഗസ്ഥനു മറ്റൊരു തോക്ക് പകരം നൽകി. കൊല്ലം എആർ ക്യാംപിലെ പൊലീസുകാരന്റെ കൈവശമുണ്ടായിരുന്ന തോക്കാണു പ്രവർത്തിക്കാതിരുന്നത്.

പ്രധാനമന്ത്രി എത്തുന്നതിനു മൂന്നു മണിക്കൂർ മുൻപായിരുന്നു സംഭവം. അതിനു ശേഷം ഡ്യൂട്ടി പൂർത്തിയാക്കിയാണു പൊലീസുകാരൻ മടങ്ങിയത്. ഇതു സംബന്ധിച്ചു പൊലീസിൽ ഒരുതരത്തിലുള്ള അന്വേഷണവും നടക്കുന്നില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തോക്കുകൾ സ്ഥിരമായി ഉപയോഗിക്കാതിരിക്കുന്നതാണ് ഇത്തരം സംഭവങ്ങൾക്ക് ഇടയാക്കുന്നതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.