നിരന്തരമായി ലൈംഗീക പീഡനം, 16 കാരി ആത്മഹത്യ ചെയ്തു, യുവാവ് അറസ്റ്റിൽ

വർക്കല∙  പതിനാറുകാരിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അഞ്ചുതെങ്ങ് മാമ്പള്ളി പുതുമണൽ പുരയിടത്തിൽ ജോൺ(28) അറസ്റ്റിലായി. നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയായതിൽ മനംനൊന്ത് വെട്ടൂർ സ്വദേശിനിയായ പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് വർക്കല എസ്എച്ച്ഒ ജി.ഗോപകുമാർ അറിയിച്ചു. ഇക്കഴിഞ്ഞ ജനുവരി 20നാണ്  വീട്ടുമുറ്റത്തെ കിണറ്റിൽ പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിയെ മരിച്ച നിലയി‍ൽ കണ്ടെത്തിയത്. 

ആത്മഹത്യയായി അന്വേഷിച്ചു വന്ന കേസിൽ കഴിഞ്ഞ മാർച്ചിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പെൺകുട്ടിയുടെ ശരീരത്തിൽ നിന്നു രാസപരിശോധനയ്ക്കു ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതിൽ മരിച്ച ദിവസവും അതിനു മുമ്പും പല തവണയായി പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞിരുന്നു. ഇതേ തുടർന്നാണ് വിശദമായ അന്വേഷണം തുടങ്ങിയത്.

അറസ്റ്റിലായ ജോണുമായി പെൺകുട്ടിക്ക് ഒരു വർഷമായി അടുപ്പമുണ്ടായിരുന്നു. വീട്ടുകാർ അറിയാതെ പെൺകുട്ടിക്ക് മൊബൈൽ ഫോൺ നൽകി അടുപ്പത്തിലായി. ഒരു വർഷമായി പീഡിപ്പിച്ചു വരുകയായിരുന്നു ഇയാൾ. പെൺകുട്ടിയുടെ മരണശേഷം അഞ്ചുതെങ്ങിൽ നിന്ന് ഒളിവിൽ പോയ പ്രതി ബേപ്പൂർ, മുനമ്പം എന്നിവടങ്ങളിൽ ഫിഷിങ് ബോട്ടിൽ ജോലി ചെയ്തു വരുന്നതായി വിവരം ലഭിച്ചു. ഇവിടെ   പൊലീസ് എത്തിയെങ്കിലും ജോൺ മുങ്ങി. </p>

തുടർന്നു കന്യാകുമാരിയിൽ ബോട്ടിൽ ജോലിക്കു ചേർന്നു. ആഴ്ച തോറും മൊബൈൽ സിം കാർഡ് മാറി മാറി ഉപയോഗിച്ചിരുന്ന ജോണിനെ സൈബർ പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനും ആത്മഹത്യാ പ്രേരണ, നിരന്തര ലൈംഗിക പീഡനം തുടങ്ങിയ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റകൃത്യങ്ങൾ ചുമത്തിയുമാണ് അറസ്റ്റ്. വർക്കല എസ്ഐ ശ്യാംജി, എഎസ്ഐ സുനിൽകുമാർ, എസ് സിപിഒമാരായ മുരളീധരൻ, മധുപാൽ, സിപിഒ ഹരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്